നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സി.പി.എമ്മിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്നും ഇടതുപക്ഷരാഷ്ട്രീയം ജനങ്ങളുടെ ഹൃദയപക്ഷത്തിലാണെന്നും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. ചോദ്യങ്ങള്‍ തുടങ്ങിയതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഗോവിന്ദന്‍ മടങ്ങുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ 37.6 ശതമാനം വോട്ടുകിട്ടിയതായും ഇത് താരതമ്യേനേ കുറഞ്ഞതാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളെ കേട്ട് തിരിച്ചടി പരിശോധിക്കും. തിരുത്തല്‍ വരുത്തി മുന്നേറും. എല്ലാ ഘടകങ്ങളും പരാജയം പരിശോധിക്കും. മേയിലും ജൂണിലുമായി യോഗങ്ങള്‍ ചേരും. സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ അവസരം ഉണ്ടാകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
‘ഇപ്പോള്‍ സി.പി.എമ്മിനെതിരെ വലിയ പ്രചാരണം നടക്കുന്നു. അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന സംസ്ഥാനമാണ് കേരളം. ഇടതുപക്ഷരാഷ്ട്രീയം ജനങ്ങളുടെ ഹൃദയപക്ഷത്തിലാണ്. തിരുത്തലുകൾ വരുത്തി പാർട്ടി മുന്നേറും’– ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, ഇടത് കോട്ടകൾ പോലും തകർത്തുള്ള തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വങ്ങൾക്കെതിരെ പാർട്ടിക്കുള്ളിൽ വികാരം ശക്തമാണ്. തോൽവിയുടെ ഉത്തരവാദികൾ പിണറായി വിജയനും എം.വി.ഗോവിന്ദനും ആണെന്ന് വിമർശിക്കുന്ന ഫ്ലെക്സുകളും പോസ്റ്റുകളും ഇന്നലെ കണ്ണൂർ ജില്ലയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവ്, വി എൻ വാസവൻ എന്നിവർ ഉൾപ്പെടെ 13 മന്ത്രിമാരാണ് തോറ്റത്.