കോഴിക്കോട് സ്ട്രോങ് റൂം വിവാദത്തില്‍ നിയമനടപടിയുമായി യുഡിഎഫ്. റിട്ടേണിങ് ഓഫിസര്‍മാരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. നിയമനടപടിക്കൊപ്പം പ്രത്യക്ഷ സമരപരിപാടികളിലേയ്ക്ക് കൂടി കടക്കാനാണ് മുന്നണിയുടെ ആലോചന. സ്ട്രോങ് റൂം വിവാദത്തിന് കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണെമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. ഒന്ന് പേരാമ്പ്ര മണ്ഡലത്തിന്‍റെ റിട്ടേണിങ് ഓഫിസര്‍. രണ്ട് സ്ട്രോങ് റൂമിന്‍റെ സുരക്ഷാ വലയത്തില്‍ പ്രവേശിച്ച കൊയിലാണ്ടി റിട്ടേണിങ് ഓഫിസര്‍. രണ്ട് പേര്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ജില്ലാകലക്ടര്‍ ഇതുവരെ അനങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ് തീരുമാനിച്ചത്.
സ്ട്രോങ് റൂം ഉള്‍പ്പെടുന്നഅതിസുരക്ഷാമേഖലയില്‍ മെറ്റീരിയല്‍ റൂം സജ്ജീകരിച്ചതും അത് തുറക്കാന്‍ അനുമതി നല്‍കിയതും ജില്ലാ കലക്ടറാണ്. അതിനാല്‍ കല്കടര്‍ക്ക് ഇതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല.
അതേസമയം മെറ്റീരിയല്‍ റൂം തുറന്നതിലെ ദുരൂഹത ഇപ്പോഴും ഒഴിയുന്നില്ല. രാവിലെ 9 മണിയോടെ തുറക്കാന്‍ പോകുന്ന മെറ്റീരിയര്‍ റൂമിനായി രേഖാമൂലം കത്ത് നല്‍കിയത് അന്നേദിവസം രാവിലെയാണ്. സ്ഥാനാര്‍ഥിക്കോ സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്‍റിനോ മാത്രം പോകാന്‍ കഴിയുന്ന സ്ട്രോങ് റൂം പരിസരത്ത് എല്ലാവരെയും പ്രവേശിപ്പിച്ചത് എന്തിനായിരുന്നു. ചിഫ് ഏജന്‍റിനോ സ്ഥാനാര്‍ഥിക്കോ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ റൂം തുറക്കുന്നത് സ്വാഭാവികമായും നീട്ടിവക്കേണ്ടതായിരുന്നു. എന്നാല്‍ തിടുക്കത്തില്‍ റും തുറന്നത് എന്തിന് വേണ്ടിയെന്ന ചോദ്യത്തിനും ഉത്തരമില്ല. മുറിയിലേയ്ക്ക് ലാപ്ടോപ് കൊണ്ടുപോയി പ്രവര്‍ത്തിപ്പിച്ചതിലും അധികൃതര്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.