ബിജെപി നേതാവ് പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അബിൻ വർക്കി. സഭയെ ഭീഷണിപ്പെടുത്താം എന്ന് കരുതിയാൽ അതിന് ഷോൺ ജോർജ് കുറച്ചുകൂടി മൂക്കേണ്ടി വരുമെന്നും, "അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്" എന്ന് പറയുന്നത് പോലെയാണ് തിരഞ്ഞെടുപ്പ് കഴിയുമ്പോഴുള്ള പി.സി. ജോർജിന്റെയും ഷോണിന്റെയും പ്രസ്താവനകളെന്നും അബിൻ പരിഹസിച്ചു. കേന്ദ്രസർക്കാരിന്റെ അധികാരദണ്ഡ് ഉപയോഗിച്ച് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ദീപികയെയും സഭയെയും കീഴ്‌പ്പെടുത്താമെന്ന് കരുതേണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.
എഫ്.സി.ആർ.എ നിയമത്തിന്റെ പേരിൽ സഭകളെ ബ്ലാക്ക്മെയിൽ ചെയ്ത് കൂടെനിർത്താൻ ശ്രമിക്കുന്നവർക്ക് കേരളത്തിലെ മതേതര ക്രൈസ്തവ സമൂഹം വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സഭയെ ഒറ്റിക്കൊടുക്കുന്ന 'യൂദാസന്മാർ' വഴി നടത്തുന്ന ഇത്തരം സമ്മർദ്ദ തന്ത്രങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "കേരളത്തിലെ പിള്ളേർ ഇങ്ങനെയാണ്" എന്ന് അമിത് ഷായോട് പറഞ്ഞേക്കാൻ പറഞ്ഞുകൊണ്ടാണ് അബിൻ വർക്കി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.