രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്സെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയയും രേവന്ത് റെഡ്ഢി രൂക്ഷമായാണ് വിമര്‍ശിച്ചത്. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ദൈവത്തിനും സ്വത്തിനും രക്ഷയില്ലെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. ഗാരന്‍റികളുടെ യാഥാർഥ്യമറിയാൻ തെലങ്കാനയിലേക്ക് സ്വാഗതം. നടപ്പാക്കിയ പദ്ധതികൾ നേരിൽ കാണിച്ചുതരാമെന്നും തന്‍റെ ട്രാക്ക് റെക്കോര്‍ഡ് നേരിട്ട് കാണൂ എന്നും മുഖ്യമന്ത്രിയെ തെലങ്കാനയിലേക്ക് ക്ഷണിച്ച് രേവന്ത് പറഞ്ഞു.
മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗുമായി തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തിയിരുന്നു. നീ പോ മോനേ ദിനേശാ, 'നീ പോ മോനേ വിജയാ' - എന്ന ഡയലോഗ് വലിയ കയ്യടിയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിരേറ്റത്. നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്തിന്റെ മാസ് ഡയലോഗ്. പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
പിണറായി വിജയനും നരേന്ദ്ര മോദിയും സഹോദരന്മാരാണെന്നും ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചെന്നും റെഡ്ഡി പറഞ്ഞു. മോദി സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കണം. പിണറായിക്കു വോട്ട് ചെയ്യുന്നത് ഡല്‍ഹിയിലിരിക്കുന്ന മോദിക്കു വോട്ടു ചെയ്യുന്നതിനു തുല്യമാണ്. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജയിക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും പരസ്പരം വോട്ട് കൈമാറാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.