എൽഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. കേരളം കഴിഞ്ഞ പത്തുവർഷത്തിനിടെ കൈവരിച്ച പുരോഗതിയുടെ തുടർച്ചയ്ക്ക് ഉതകുന്ന 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് പ്രകടന പത്രികയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമപെന്‍ഷന്‍ 3000 ആക്കും, കേവല ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പാക്കും, സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും. സ്ത്രീകളില്‍ 50% പേര്‍ക്ക് ജോലി ഉറപ്പാക്കും. വന്യജീവികള്‍ കാടിറങ്ങാതിരിക്കാന്‍ പ്രത്യേക പദ്ധതി, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ, അങ്കമാലി–ശബരി റെയില്‍പാതയുടെ പൂര്‍ത്തീകരണം,ഗാര്‍ഹിക പീഡനം, സദാചാര ആക്രമണം എന്നിവ തടയാന്‍ ആക്ഷന്‍ പ്ലാന്‍, വനിതകളെ പങ്കാളികളാക്കി ക്രൈം മാപ്പിങ് തുടങ്ങിയവയും പ്രകടന പത്രികയിലുണ്ട്.
പ്രകാശനച്ചടങ്ങില്‍ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ, സിപിഐ നേതാവ് പ്രകാശ്‌ബാബു, കെ.കൃഷ്‌ണൽകുട്ടി, എ.കെ.ശശീന്ദ്രൻ, എളമരംകരീം തുടങ്ങിയവർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലാക്കും, പൊതുവിദ്യാഭ്യാസ മേഖലയിലെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പദ്ധതികൾ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളുണ്ട്.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കും. അതിനായി ശമ്പള പരിഷ്‌കരണം നടപ്പാക്കും. വിലക്കയറ്റം തടയും, കടൽ കടലിന്‍റെ മക്കൾക്ക് ഉറപ്പാക്കും കെഎസ്‌ആർടിസിയെ ലാഭത്തിലാക്കും, ജലഗതാഗതവും വാട്ടർ മെട്രോയും ശക്തിപ്പെടുത്തും താങ്ങുവില വർധന, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, പൊതുമേഖലയെ വിപുലപ്പെടുത്തൽ, ടൂറിസം വളർച്ച, നവകേരളത്തിന് ജനകീയാസൂത്രണ ക്യാംപെയിൻ, പവർകട്ടില്ലാത്ത കേരളം, ഡിസൈൻഡ് സ്‌മാർട്ട് റോഡുകൾ, അതിവേഗ റെയിൽപാതയും റെയിൽ ഗതാഗത ശൃംഖലയും, തോട്ടവിളകൾക്ക് പുതിയ കർമ പരിപാടി തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.