തൃപ്പൂണിത്തുറയിൽ വിശ്വാസവും സ്ഥാനാർഥിയുടെ പേരിലെ മതവും പ്രചാരണ രംഗത്ത് കത്തിപ്പടരുന്നു. തന്‍റെ മതവിശ്വാസത്തെക്കുറിച്ച് എതിരാളികൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയ് ആരോപിച്ചു. വിശ്വാസങ്ങൾക്കൊപ്പമാണെന്നും പൂർണത്രയീശനെ വിട്ടൊരു കളിയുമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണികൃഷ്ണൻ പ്രഖ്യാപിച്ചു.
ശബരിമല യുവതീപ്രവേശ വിഷയത്തിലെ വിവാദ പ്രസംഗത്തിന്‍റെ പേരിൽ എം സ്വരാജിനെ വീഴ്ത്തിയ മണ്ണാണ് തൃപ്പൂണിത്തുറ. ഈഴവ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ വിശ്വാസം വോട്ടിനെ സ്വാധീനിക്കുന്ന ഘടകമാണ്. പിതാവിന്‍റെ പേരായ ജോയ് ഉയർത്തിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയിയുടെ മതവിശ്വാസത്തെക്കുറിച്ച് രാഷ്ട്രീയ എതിരാളികൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തിയാണ് ദീപക് ജോയിയുടെ മറുപടി.
ദീപക്കിനെ വ്യക്തിപരമായി ലക്ഷ്യമിടുന്നില്ലെന്ന്, ആരോപണം തള്ളി എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണികൃഷ്ണൻ. എം സ്വരാജിന്‍റെ അനുഭവം മുന്നിലുള്ളതുകൊണ്ടാകാം വിശ്വാസകാര്യങ്ങളിൽ ഒരു വീഴ്ചയുമില്ലാതെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കൂടിയായിരുന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം. കെ എൻ ഉണ്ണികൃഷ്ണനും കൊച്ചി ഡപ്യൂട്ടി മേയറായ ദീപക് ജോയിയും നേർക്കുനേർ വരുന്നത് രണ്ടാം തവണയാണ്. 2021 ൽ വൈപ്പിനിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ഉണ്ണികൃഷ്ണനായിരുന്നു.