നെല്ലറയുടെ നാടായ പാലക്കാടിന്‍റെ കാർഷിക ഹൃദയമായ ചിറ്റൂരിൽ ഇക്കുറി വാശിയേറിയ പോരാട്ടം. സീനിയേഴ്സ് പുതിയ തലമുറയ്ക്ക് വഴിമാറിയപ്പോൾ വി.മുരുകദാസും സുമേഷ് അച്യുതനും തമ്മിലാണ് ഇടത്- വലത് മത്സരം.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമം. സമൃദ്ധമായി നെല്ലുവിളയുന്ന ചിറ്റൂർ. പാലക്കാടിന്‍റെ നെല്ലറയ്ക്ക് ഇക്കുറി വീറും വാശിയും നൽകുന്നത് പുതുതലമുറ സ്ഥാനാർഥികളാണ്. അഞ്ച് തവണ മണ്ഡലത്തിൽ നിന്ന് എംഎൽഎയായ മന്ത്രി കെ.കൃഷ്ണൻകുട്ടി പുതിയ ആളുകൾക്ക് വഴിമാറി. സോഷ്യലിസ്റ്റ് ജനതാദളിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വികസന തുടർച്ചയ്ക്ക് വേണ്ടിയുള്ള വോട്ടുകൾ ഉറപ്പെന്ന് എൽഡിഎഫ് സാരഥി.
ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച പിതാവ് കെ. അച്യുതന്‍റെ പിൻഗാമി ആയിട്ടാണ് സുമേഷ് അച്യുതന്‍റെ രണ്ടാം അങ്കം. തദ്ദേശ സ്ഥാപനങ്ങളിലെ വലിയ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച, നിലവിലെ ചിറ്റൂർ നഗരസഭ ചെയർപേഴ്സൺ കൂടിയാണ് സുമേഷ് അച്യുതൻ. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പിന്മാറ്റത്തോടെ മണ്ഡലം തിരിച്ചു പിടിക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിലേക്ക് അവർ ചിറ്റൂരിനെയും ചേർക്കുന്നുണ്ട്. എന്നാൽ വിജയ തുടർച്ചയിൽ കവിഞ്ഞ് എൽഡിഎഫ് മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല.