പണവും പ്രശസ്തിയോ അല്ല, മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് വേണ്ടതെന്ന തിരിച്ചറിവിലാണ് ആഷ്ന ഏറ്റുമാനൂരിൽ എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായത്. പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ. സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥി. ഏറ്റുമാനൂരിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥി 26 വയസ്സുള്ള ആഷ്‌ന തമ്പി കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് പിരിവെടുത്താണ് പ്രചാരണ ചെലവിനുള്ള പണം കണ്ടെത്തുന്നത്.
ആഷ്‌ന പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ. അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ.
തിരുവനന്തപുരത്ത് സമരത്തിനിടെ ആശാവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചു. മഹാരാജാസ് കോളേജിൽ ബിരുദവിദ്യാർഥിയായിരിക്കെ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019-ൽ എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. ജേണലിസം പി.ജി. ഡിപ്ലോമ നേടി. പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററായ ആഷ്‌ന ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗവുമാണ്.