തൃത്താലയിൽ വികസന സംവാദത്തിന് വെല്ലുവിളിച്ച മന്ത്രി എം.ബി.രാജേഷിന് വി.ടി.ബൽറാമിന്റെ മറുപടി. പ്രതിപക്ഷ നേതാവുമായി സംവാദം നടത്താൻ മുഖ്യമന്ത്രി തയ്യാറായാൽ തൃത്താലയിലെ സംവാദം നോക്കാം എന്നായിരുന്നു ബൽറാമിന്റെ പ്രതികരണം.
ഫെയിസ്ബുക്ക് വിഡിയോ വഴിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി മന്ത്രി എം.ബി.രാജേഷിൻ്റെ ആദ്യ വെല്ലുവിളി. പ്രതികരണം ഇല്ലെന്ന് കണ്ടതോടെ വീണ്ടും ഒരു ഫെയിസ്ബുക്ക് കുറിപ്പിട്ടു. പിന്നാലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വി.ടി.ബൽറാമിൻ്റെ മറുപടി വന്നു.
അധികാരത്തിലുള്ള എം.ബി.രാജേഷിൻ്റെ പ്രോഗസ് കാർഡ് അടിസ്ഥാനമാക്കി ഒരു ചർച്ചയ്ക്ക് താത്പര്യമില്ലെന്നാണ് ബൽറാമിൻ്റെ നിലപാട്. എന്നാൽ സംവാദത്തെ ഭയപ്പെടുന്നു എന്ന ധ്വനിയുണ്ടാക്കാനാണ് എം.ബി.രാജേഷിൻ്റെ ശ്രമം. ഏതായാലും കഴിഞ്ഞ തവണത്തെ പോരാളികൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ പ്രചാരണ അജണ്ടകൾ മാറിമറിയുകയാണ്.