തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥി അഖിൽ മാരാറിന്‍റെ ആരോപണങ്ങളില്‍ പ്രതികരണവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. അഖില്‍ പറഞ്ഞത് മാറ്റി പറയുന്ന ആളാണെന്നും അഖിലിന്‍റെ പ്രസ്താവന എന്താണെന്ന് രണ്ടു വര്‍ഷം പരീക്ഷണത്തിന് ഇട്ട ശേഷം പ്രതികരിക്കാമെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നായിരുന്നു അഖിലിന്‍റെ ആരോപണം.
അഖില്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് രമേഷ് പിഷാരടി പ്രതികരിച്ചത്. അഖില്‍ മുതിര്‍ന്ന ആളല്ല. എന്നേക്കാളും ഇളയ ആളാണ്. അഖില്‍ എന്നെ ശ്രദ്ധിക്കുന്ന പോലെ അദ്ദേഹത്തെ ഞാന്‍ ശ്രദ്ധിക്കുന്നില്ല, സമയമില്ല. നിങ്ങള്‍ പറയുമ്പോഴാണ് പുള്ളി എന്തെങ്കിലും പറഞ്ഞെന്ന് അറിയുന്നത്. അതിന് അഭിപ്രായം പറയാന്‍ പറ്റില്ല'' എന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.
തന്നെ പറ്റി അഖില്‍ പറഞ്ഞത് കുറ്റമോ മോശമോ ആയിരിക്കില്ലേ എന്നും രമേഷ് പിഷാരടി ചോദിച്ചു. ''അതേ പറയാന്‍ സാധ്യതയുള്ളൂ. ഒരാഴ്ച കഴിയുമ്പോ ഞാന്‍ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും അദ്ദേഹം തിരുത്തി പറയും. ഞാന്‍ ഈ പറഞ്ഞതിന് പുള്ളി അഭിപ്രപായം പറയും. നിങ്ങളാരും മറുപടി പറയേണ്ട. ഒരാഴ്ച കഴിയുമ്പോ പിന്നെയും തിരുത്തു പറയും. രണ്ടു മൂന്നു വര്‍ഷം പരീഷണത്തിനിട്ട ശേഷം എന്താണ് സ്റ്റേറ്റ്മെന്‍റ് എന്ന് ഉറപ്പിച്ച ശേഷം ഒരു മറുപടി കൊടുക്കാം'' എന്നായിരുന്നു പരിഹാസം.
പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം എന്ന പേരില്‍ അഖില്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാൻ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത് എന്നായിരുന്നു അഖില്‍ എഴുതിയത്.