ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ആറന്മുള മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് എ. പത്മകുമാറിനെ നീക്കി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. പത്മകുമാറിനെതിരായ കൂടുതൽ സംഘടനാ നടപടികൾ നാളെ ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിക്കും.സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ എ.പത്മകുമാര്‍ നിലവില്‍ ജാമ്യത്തിലാണ്. പത്മകുമാറിനെ സിപിഎം പുറത്താക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളടക്കം പങ്കെടുക്കും. തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാറിന്റെ വിശദീകരണം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽനിന്ന് എ.പത്മകുമാറിനെ കഴിഞ്ഞദിവസം നീക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്മകുമാർ മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യത്തിലിറങ്ങിയത്.
ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന പാർട്ടി തീരുമാനങ്ങൾ പത്മകുമാർ അറിയേണ്ട എന്ന വിലയിരുത്തലിലാണ് ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ യോഗങ്ങളിലും മറ്റും പങ്കെടുക്കാനുള്ള പത്മകുമാറിന്റെ അവസരം തടയാൻകൂടിയാണ് ഈ നീക്കമെന്നും വ്യാഖ്യാനമുണ്ട്. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലായിട്ടും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ പാർട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ജില്ലാ സെക്രട്ടറി ഉൾപ്പെടെ അഡ്മിനായ ഗ്രൂപ്പിൽ നിന്നാണു പത്മകുമാറിനെ ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റി അംഗമായി പത്മകുമാർ തുടരുകയാണ്. ജില്ലാ സെക്രട്ടറിയടക്കം 34 അംഗങ്ങളാണുള്ളത്. ജില്ലാ സെക്രട്ടേറിയറ്റിൽ 10 അംഗങ്ങളാണുള്ളത്. ഇതിൽ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്.