vs-satheesan-pj-joseph

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ലീഗുമായും കേരള കോണ്‍ഗ്രസുമായും ചര്‍ച്ച കഴിഞ്ഞെന്നും കേരള കോണ്‍ഗ്രസിന് എത്ര സീറ്റെന്ന് നാളെ അറിയാമെന്നും സതീശന്‍ പറഞ്ഞു. ആലുവയില്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ല കേരളകോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

സീറ്റുകൾ വെച്ചു മാറുന്നതിലാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇടുക്കി വിട്ടുനല്‍കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ്. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ വിഡി സതീശന്‍ കേരള കോൺഗ്രസുമായുള്ള ചർച്ചകൾ പൂർത്തിയായി എന്നാണ് പറഞ്ഞത്. സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സതീശൻ പറഞ്ഞു. എന്നാല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ സതീശനെ തള്ളി. സീറ്റ് ചർച്ചയിൽ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. കോൺഗ്രസുമായി വീണ്ടും ചർച്ച ഉണ്ടാകുമെന്നും ചർച്ചയിൽ പ്രതീക്ഷയെന്നും മോൻസ് ജോസഫും പറഞ്ഞു. 

ആലുവ പാലസില്‍  കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് – ലീഗ് സീറ്റ് ചര്‍ച്ച പൂര്‍ത്തിയായെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരുമിച്ചെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സീറ്റിന്റെ എണ്ണം കുറയില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ലീഗ് സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗ് നേതൃയോഗം തിങ്കളാഴ്ച ചേരും. 

ENGLISH SUMMARY:

Congress candidate list for the upcoming elections will be announced tomorrow as per Opposition Leader V.D. Satheesan, with seat-sharing talks with the Muslim League and Kerala Congress nearing completion. While Satheesan claims consensus, Kerala Congress leaders state that seat allocation discussions are ongoing and a final decision is expected within two days.