ചൂരൽ മലയിലെ ദുരന്തകാലത്തും അതിനുശേഷം പലരീതിയിൽ അവിടെനടന്ന പുനരധിവാസ/സഹായ പ്രവർത്തനങ്ങളിലും നന്നായിടപെട്ട നല്ല കോൺഗ്രസ് എം.എൽ.എ.യാണ് ടി.സിദ്ദിഖെന്ന് ഇടത് സഹയാത്രികൻ പ്രേംകുമാർ. അതിൽ പലതും എനിക്ക് നേരിട്ടറിയാവുന്നതുമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'സിദ്ദിഖിനുണ്ടായ മനോവിഷമം, അതുണ്ടാവാൻ പാടില്ലായിരുന്നു. പക്ഷേ, ടി.സിദ്ധിഖിന്റെ പാർട്ടിയായ കോൺഗ്രസ്, നാളിതുവരെ ജനകീയ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളോട് സഹകരിച്ചിട്ടില്ലെന്ന് മാത്രമല്ല,പരമാവധി പരിഹസിക്കാനും പാരവെക്കാനും നോക്കിയവരാണ്. ഒറ്റ പൈസ കൊടുക്കരുതെന്ന് പറഞ്ഞതാണ് അന്നത്തെ കെ.സുധാകരൻ. കള്ളങ്ങൾ മാത്രം പറഞ്ഞുരുണ്ടു കളിക്കുന്നവരാണ് സണ്ണി ജോസഫും വി.ഡി.സതീശനും.
ഡിവൈഎഫ്ഐ പിരിച്ചത് ഊരാളുങ്കലിന് കൊടുക്കാനല്ലേ എന്ന് മിനിഞ്ഞാന്നും പറഞ്ഞതാണ് മാങ്കൂട്ടന്റെ പിൻഗാമി. ഇവർക്കെതിരെ സംസാരിക്കാൻ സ്വാഭാവികമായും സംഘടനാപരമായ പരിമിതികളുണ്ടാവും സിദ്ധിഖിന്. പക്ഷേ, നേതാക്കൾ ചെയ്യുന്ന ഊളത്തരങ്ങളെ ന്യായീകരിക്കാതിരിക്കാമായിരുന്നു അദ്ദേഹത്തിന്. വോട്ട് പിടിക്കാൻ വേണ്ടിയാണിപ്പോ വീട് കൊടുക്കുന്നതെന്ന് പറയാതിരിക്കാമായിരുന്നു പുള്ളിക്ക്.
ഇന്നത്തെ മനോഹരമായ ചടങ്ങിൽ കുറേയാളുകൾ, ടി.സിദ്ദിഖിനെ കണ്ടത്, സ്ഥലം എം.എൽ.എ.ആയല്ല, കോൺഗ്രസിന്റെ പ്രതിനിധിയായാവണം. അതുകൊണ്ടാവുമവർ കൂവിപ്പോയതെന്ന് തോന്നുന്നു. ആപ്പിട്ട് പിരിച്ച ആപ്പുപോലും മുക്കിയ ഉഡായിപ്പ് കോൺഗ്രസിന്റെ പ്രതിനിധിയായി വേറെ ആരെങ്കിലുമുണ്ടായിരുന്നേൽ കൂവൽ മുഴുവൻ അങ്ങോട്ട് പോയിരുന്നേനെ. കൂവൽ തുടങ്ങിയ നേരത്ത്, ആൾക്കൂട്ടത്തിനിടയിൽ വന്ന് അത് തടയാൻ ശ്രമിക്കുന്ന സഖാവ് വസീഫ് മനോഹരമായ കാഴ്ചയായിരുന്നു. അങ്ങനെയൊരു നല്ല ചടങ്ങിൽ കൂവൽ ഒഴിവാക്കാമായിരുന്നു എന്നു തന്നെയാണ്.
ഇനിയിപ്പോ ഒരാൾ പ്രസംഗിക്കുമ്പോൾ കൂവാൻ പാടുണ്ടോ എന്ന് ചോദിച്ചാൽ. ഐഎഫ്എഫ്കെയിൽ രഞ്ജിത്ത് പ്രസംഗിക്കുമ്പോൾ ആളുകൾ കൂവുന്നത് കണ്ടിട്ട് കൈയടിച്ചിട്ടുണ്ട് ഞാൻ. നാളെ മോദി പിന്നെയും വയനാട്ടിൽ വന്ന് ബഡായി പ്രസംഗിച്ചാൽ കൂവണമെന്നു തന്നെയാണ് ഞാൻ. അപ്പോൾപ്പിന്നെ ,ഒരാൾ പ്രസംഗിക്കുമ്പോൾ കൂവാനേ പാടില്ലെന്ന് പറയാൻ പാടില്ലല്ലോ? എന്നാലും സിദ്ദിഖിനുണ്ടായ മനോവിഷമം, അതുണ്ടാവാൻ പാടില്ലായിരുന്നു'. - അദ്ദേഹം വ്യക്തമാക്കുന്നു.