നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സ്വന്തം തട്ടകമായ കഴക്കൂട്ടത്ത് പ്രേംകുമാർ മത്സരിച്ചാൽ വിജയ് സാധ്യതയുണ്ടെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. പാർട്ടി പ്രവേശനത്തിനുശേഷം ആയിരിക്കും ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. പ്രേംകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. അതിനിടെ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ ഇന്നലെ രാത്രി പ്രേംകുമാറിന്റെ വീട്ടിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി പ്രേംകുമാർ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് വിവരം. സിപിഎമ്മിനോട് അകന്ന് കോൺഗ്രസിൽ ചേരാൻ ലക്ഷ്യമിടുന്ന പ്രേംകുമാറുമായി കെസി ആശയവിനിമയം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സർക്കാരിനെ തുറന്നതിർത്തുകൊണ്ടാണ് സിപിഎം ബന്ധം പ്രേംകുമാർ അവസാനിപ്പിച്ചിരിക്കുന്നത്. സാമാന്യമര്യാദ പോലും തന്നോട് സര്‍ക്കാര്‍ കാണിച്ചില്ലെന്നും അനീതി നേരിട്ടെന്നും പ്രേംകുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വളരെ പോസിറ്റീവായെടുക്കേണ്ട ഒരു അഭിപ്രായം പറഞ്ഞതിനാണ് തന്നെ പുറത്താക്കിയതെന്നും അതിന്‍റെ കാരണങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സഹപ്രവര്‍ത്തകരോട് മാന്യമായി യാത്ര പറയാന്‍ പോലും അവസരം നല്‍കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ സച്ചിദാനന്ദന്‍ ഇതിലും കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിട്ടും അദ്ദേഹം സ്ഥാനത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രേംകുമാറിന്‍റെ വിമര്‍ശനം. സച്ചിദാനന്ദന് അദ്ഭുതസിദ്ധിയുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.