പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. ഈ അലവലാതിയെ ഇനിയും ചുമക്കണോ എന്നായിരുന്നു ജിന്‍റോയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുള്ള ചോദ്യം.
'കാലത്തോടും സാധാരണ മനുഷ്യരോടും ഒരു കാലത്തും ചേർന്നു നിൽക്കാത്തൊരു ബുദ്ധിജീവിയാണ് ഇയാളുടെ വിടുവായിത്തം കൊണ്ടുകൂടി അധികാരത്തിൽ കയറിയ മോദിയെ താഴെയിറക്കാൻ ഒരു കോപ്പും ചെയ്യാനാവാത്ത ആളാണ് ഇപ്പോൾ 'കേരളത്തിലെ മോദി'യെ പുകഴ്ത്താൻ ഇറങ്ങിയത്. ഇയാൾക്ക് കേരളത്തിലെ മനുഷ്യർ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേ? ഈ ശങ്കരയ്യരുടെ മണികിലുക്കം കേട്ട് പിണറായിസ്റ്റുകൾ ആരും തുള്ളണ്ട. സാധാരണക്കാരുടെ ജീവിതദുരിതങ്ങളുടെ നേരനുഭവങ്ങൾ ഇല്ലാത്ത അയ്യരല്ല മലയാളിയുടെ രാഷ്ട്രീയത്തിന് വിലയിടേണ്ടത്.
അയ്യർ ആണ് ശരിയെങ്കിൽ ഈ സർക്കാരിന്റെ തെമ്മാടിത്തരങ്ങൾക്കെതിരെ നിരന്തര സമരങ്ങൾ ചെയ്ത് അതിക്രൂര മർദ്ദനങ്ങളും ജയിൽവാസവും കേസുകളും നേരിടുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെയൊക്കെ പോരാട്ടങ്ങൾ തെറ്റാകണ്ടേ? പുതുയുഗ യാത്ര തെറ്റാകണ്ടേ? ലോകസഭ, നിയമസഭ ഉപാതിരഞ്ഞെടുപ്പുകൾ, തദ്ദേശ തിരഞ്ഞെടുപ്പുകൾ ഒക്കെ സിപിഎമ്മിനെ തോൽപ്പിച്ച കേരളത്തിലെ സാധാരണ മനുഷ്യർ തെറ്റായിരുന്നോ? ഒരിക്കലുമല്ല.
മണിശങ്കർ ആയ്യർ തന്നെയാണ് തെറ്റ്. കാലിക രാഷ്ട്രീയത്തിന്റെ സാമാന്യബോധങ്ങൾ നഷ്ടപ്പെട്ട വലിയ തെറ്റ്. അയ്യരും അയ്യരുടെ വേണ്ടപ്പെട്ടവരുമല്ല, എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് പിണറായി വേട്ടയുടെ പക അറിയുന്നത്. ശീതള സുഖത്തിൽ സൗകര്യപൂർവ്വം ജീവിച്ചുകൊണ്ട് നിൽക്കുന്ന ഇടത്തെ ഒറ്റുകൊടുക്കുന്ന അയ്യരല്ല, ജീവിതാനുഭവങ്ങളിൽ നിന്ന് ഈ സർക്കാരിനോട് 'കടക്ക് പുറത്ത്' എന്ന് അലമുറയിടുന്ന സാധാരണ മനുഷ്യരാണ് കോൺഗ്രസ്സിന്റെ യഥാർത്ഥ നാവ്.
ഗാന്ധിജി കണ്ട സ്വപ്നം പിണറായി സർക്കാർ ചെയ്യുന്നത് പോലുള്ള കൊള്ളയടിയും തെമ്മാടിത്തരങ്ങളും വ്യാജ പ്രചരണങ്ങളുമല്ല. അവസാനത്തെ മനുഷ്യരെ വരെ ചേർത്തുനിർത്തുന്ന ജനാധിപത്യ ഉൾചേർക്കൽ ആണ്. സാധാരണ പൗരരെ ആട്ടിയോടിച്ചിട്ട് പൗരപ്രമുഖർക്ക് സത്ക്കാരം നടത്തുന്ന ഫാസിസ്റ്റിനെ പുകഴ്ത്തുന്നത് ഗാന്ധിയോട് ഉപമിച്ചല്ല ചെയ്യേണ്ടത്. പ്രത്യയശാസ്ത്രപരമായ ദ്രോഹമാണത്. സാധാരണക്കാരെ മുതൽ ശബരിമല ശാസ്താവിനെ വരെ കൊള്ളയടിക്കുന്ന, മനുഷ്യരെ ജാതി -മത -വർഗ്ഗീയ -വിദ്വേഷ രാഷ്ട്രീയത്തിന്റെ സാധ്യതയിൽ ഒറ്റുകൊടുക്കുന്ന പിണറായി സർക്കാരിന് ഒരു ഊഴം ഇനിയില്ല. അത് ഏത് അയ്യരെ കൊണ്ട് തത്തപേച്ച് നടത്തിച്ചാലും തീർച്ചയാണ്. അയ്യർക്ക് വിശ്രമമാകാം. സ്ഥലകാല വിഭ്രമത്തിന് മരുന്ന് വാങ്ങിക്കണം. നെല്ലിക്കാത്തളം നല്ലതാകാം'. – ജിന്‍റോ വിമര്‍ശിക്കുന്നു.