വടകരയിലെ മാക്രിയുടെ രോദനം എന്ന സുരേഷ് ഗോപിയുടെ പരാമർശത്തിൽ മന്ത്രിക്ക് മറുപടിയുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ. തന്നെയല്ല കണക്കു കൊടുത്തവരെയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാന്തി പൊളിക്കേണ്ടതെന്ന് പി.കെ. ദിവാകരൻ പറഞ്ഞു.
മനോരമ ന്യൂസ് ‘നാട്ടുകവല’ പരിപാടിയിൽ നാടിനായി ഒന്നും ചെയ്യാത്തയാളാണ് സുരേഷ് ഗോപിയെന്ന് പി.കെ. ദിവാകരൻ കുറ്റപ്പെടുത്തിയിരുന്നു. സുരേഷ് ഗോപി ഇങ്ങനെ ചെറുതാകരുത്. തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നതെന്ന് പി.കെ.ദിവാകരൻ പറഞ്ഞു.
‘കേരളത്തിന് കേന്ദ്രം വികസനത്തിനു പണം കൊടുത്തു എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. പിഎംജെവികെ പദ്ധതിയിലാണ് വടകര ഗവൺമെന്റ് ആശുപത്രിക്ക് 83 കോടി രൂപ നൽകിയത്. ഈ പദ്ധതിയിൽ 40% കേരള സർക്കാരാണ് വഹിക്കുന്നത്. 60% കേന്ദ്രമാണ്. അപ്പോൾ രണ്ട് സർക്കാരുകളുടെയും സംയുക്ത സംരംഭമായി ഒരു വികസന പ്രവർത്തനം നടക്കുമ്പോൾ അത് കേന്ദ്രത്തിന്റെ ന്യായത്തിൽ അവരുടെ കണക്കിൽ വരുന്നതാണെന്ന് പറഞ്ഞ് മേനി നടിച്ചു നടക്കുകയാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരാൾ ഇത്ര ചെറുതാവാൻ പാടുണ്ടോ. കേരളത്തിന് അർഹമായ എയിംസ് വരെ ഇവിടെ നിന്ന് റാഞ്ചാനുള്ള പദ്ധതിയുമായാണ് അദ്ദേഹത്തിന്റെ നടപ്പ്. കേന്ദ്ര സമീപനത്തെക്കുറിച്ച് വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് സുരേഷ് ഗോപിയെ വെല്ലുവിളിക്കുന്നു’ പി.കെ. ദിവാകരൻ പറഞ്ഞു.