ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണനെതിരായ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍റെ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിന് കടുത്ത അതൃപ്തി. പരാമര്‍ശം അനൗചിത്യമെന്ന നിലപാടിലാണ് ബിജെപി നേതാക്കള്‍. സനാതന ധർമ്മത്തെ എതിർത്തത് കൊണ്ടാണ് കോടിയേരി ഇപ്പോൾ ഇല്ലാത്തത് എന്നായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ശോഭ സുരേന്ദ്രന്റെ പരാമര്‍ശം.
ശബരിമലയെ തകർക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഇന്ന് പരിഹാസമേറ്റുവാങ്ങുകയാണെന്നും പറഞ്ഞ ശോഭാ സുരേന്ദ്രന്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെയും രംഗത്തെത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസ് കുംഭമേളയെ വെല്ലുവിളിച്ചു, സനാതന മൂല്യങ്ങളെ അവഹേളിച്ചെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
അതേസമയം, പ്രസ്താവനയ്ക്ക് സിപിഎം മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. കോടിയേരി ഒരിക്കലും ആര്‍.എസ്.എസിന് കീഴ്പ്പെട്ടിട്ടില്ല. സനാതന ധര്‍മത്തോട് ചേര്‍ന്നുനിന്നാല്‍ അസുഖം വരില്ലെന്നും ആര്‍.എസ്.എസിനെ എതിര്‍ത്താല്‍ അനുഭവിക്കുമെന്നാണ് പറയാതെ പറയുന്നതെന്നും ബിനീഷ് കോടിയേരി മനോരമ ന്യൂസിനോട് ഇന്നലെ പറഞ്ഞിരുന്നു.