സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയിലെ യൂണിവേഴ്സിറ്റിയില്‍ പരിശീലനമെന്ന് ഇ.പി.ജയരാജന്‍. മോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പരിശീലനം നല്‍കി ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നു. അവര്‍ ഇന്ത്യയില്‍ പല മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളേയും തകര്‍ത്തത് അങ്ങനെയാണ്. നേതൃത്വത്തെ ആക്രമിച്ചാല്‍ പാര്‍ട്ടി തകരുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. 

രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികൾ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണു നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാൻ നമ്മുടെ സഖാക്കൾക്കു കഴിയാതെപോകുന്നു. ഇതേ രീതിയിലുള്ള ആക്രമണം നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത്. Also Read: ഇ.പിയുടെ ആത്മകഥാ വിവാദം; അന്വേഷണ റിപ്പോര്‍ട്ട് മടക്കി എ.ഡി.ജി.പി

മാധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. പാർട്ടിക്കകത്ത് വിമർശനങ്ങളാകാം. പക്ഷേ, തെറ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന പേരിൽ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ, ഈ പ്രതിസന്ധി കടക്കാനാകൂ – കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജയരാജൻ പറഞ്ഞു.

ENGLISH SUMMARY:

Specially trained people from american universities are coming to destroy cpm says EP Jayarajan