ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്നുനില്‍ക്കാനാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. രാഹുല്‍ വയനാട്ടില്‍നിന്ന് പോകുന്നെന്ന് പറയുമ്പോള്‍ നമുക്ക് സങ്കടമാണ്. സന്തോഷവും സങ്കടവും ഒരുമിച്ച് അനുഭവിക്കുന്നവരാണ് സദസിലുള്ള വയനാട്ടുകാരെന്നും സുധാകരന്‍ വയനാട് കൽപറ്റയിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രാഹുല്‍ഗാന്ധിക്ക് നേതാക്കളും പ്രവര്‍ത്തകരും ഊഷ്മള സ്വീകരണം നല്‍കി. ഏത് മണ്ഡലത്തിൽ തുടരണമെന്നും രാഹുൽ ഗാന്ധി ജനങ്ങളോട് വിളിച്ചു ചോദിച്ചു. വയനാട്ടിൽ തുടരണമെന്ന് സദസിലുള്ളവർ വിളിച്ചു പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നതെന്ന് പറഞ്ഞ രാഹുല്‍ വേദിയില്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടി. എടവണ്ണയിൽ നടന്ന 100 മീറ്റർ മാത്രം നീണ്ട റോഡ് ഷോയിലും ആയിരങ്ങൾ പങ്കെടുത്തു. കെ.സി വേണുഗോപാലിനു പുറമെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങി മുഴുവൻ നേതാക്കളും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. എടവണ്ണയിലെ പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി കൽപ്പറ്റയിലേക്ക് എത്തിയത്.