പാലക്കാട് എം.പി. വി.കെ ശ്രീകണ്ഠൻ ഇനി തൃശൂർ ഡി.സി.സിയുടെ ചുമതല വഹിക്കും. ജോസ് വെള്ളൂരിനെയും എം.പി. വിൻസന്റിനെയും നീക്കം ചെയ്തതിനു പിന്നാലെയാണ് കെ.പി.സി.സി ചുമതല ശ്രീകണ്ഠനെ ഏൽപ്പിച്ചത്. തൃശൂരിൽ കെ. മുരളീധരന്റെ തോൽവി പാർട്ടിക്കുള്ളിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല. പാർട്ടി പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് തമ്മിലടിക്കുന്ന സ്ഥിതിയിൽ വരെ എത്തി കാര്യങ്ങൾ. ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂരിനെയും യു.ഡി.എഫ് ചെയർമാൻ എം.പി വിൻസന്റിനെയും തൽസ്ഥാനത്തു നിന്നു നീക്കിയെങ്കിലും പാർട്ടിക്കേറ്റ പ്രഹരം ഉടനെന്നും പരിഹരിക്കാനാവില്ലെന്നുറപ്പാണ്.
പാലക്കാട് എം.പി ശ്രീകണ്ഠനെ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കെ.പി.സി.സി തൃശൂർ ഡി.സി.സിയുടെ ചുമതലയേൽപ്പിച്ചത്. വരും ദിവസങ്ങളിൽ തന്നെ അദ്ദേഹം ജില്ലയിലെത്തും. ശ്രീകണ്ഠനും കാര്യങ്ങൾ എളുപ്പമാവില്ല. വരാനിരിക്കുന്ന ചേലക്കര ഉപതിരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയെ ഒരുമിപ്പിച്ചു നിർത്തലായിരിക്കും ശ്രീകണ്ഠനു മുന്നിലെ പ്രധാന വെല്ലുവിളി.
ഗ്രൂപ്പുകൾ അതിനു വഴങ്ങുമോ എന്നതും പ്രധാനമാണ്. അതേസമയം തൃശൂരിലെ തോൽവി അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവരാണ് സമിതിയിൽ ഉള്ളത്.