എൻ.സി.പിയിലെ മന്ത്രിസ്ഥാനത്തിന് വീണ്ടും അവകാശവാദം ഉന്നയിച്ച് തോമസ്.കെ.തോമസ് എം.എല്‍.എ. രണ്ടരവർഷം കഴിയുമ്പോൾ എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാമെന്ന കരാർ ഉണ്ടായിരുന്നുവെന്ന് തോമസ് കെ തോമസ് ആവർത്തിച്ചു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന എ.കെ.ശശീന്ദ്രൻ മന്ത്രിയായി തുടരണോ എന്ന് സ്വയം തീരുമാനിക്കണം.
കുട്ടനാട്ടിൽ നിന്ന് താൻ കൂടി ജയിച്ചത് കൊണ്ടാണ് മന്ത്രിസ്ഥാനം കിട്ടിയത്. ഒറ്റ എം.എൽ.എ മാത്രമായിരുന്നെങ്കിൽ രണ്ടരവർഷമേ കിട്ടുകയുള്ളു. തോമസ് കെ തോമസിന്റെ ഔദാര്യത്തിലാണ് മന്ത്രിയായിരിക്കുന്നതെന്ന് ശശീന്ദ്രൻ ഓർക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്‍.സി.പിയിലെ കരാർ ഓർമിപ്പിച്ച് മന്ത്രിസ്ഥാനത്തിന് വീണ്ടും അവകാശവാദം ഉന്നയിക്കുകയാണ് തോമസ്.കെ. തോമസ് എം.എല്‍.എ. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശിയ നേതൃത്വം മുൻകൈയെടുത്ത് ഉണ്ടാക്കിയ കരാർ പാലിച്ചേ മതിയാകൂവെന്നാണ് തോമസ് കെ തോമസിന്റെ ആവശ്യം.
തന്റെ ആവശ്യത്തിൽ എന്‍.സി.പി കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത്. കരാറുണ്ടോ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കട്ടെയെന്നാണ് തോമസ്.കെ.തോമസ് പറയുന്നത്. കോൺഗ്രസ് വിട്ട് എൻ.സി.പിയിലേക്ക് വന്ന് സംസ്ഥാന അധ്യക്ഷനായ പി.സി ചാക്കോയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും തോമസ് കെ.തോമസ് കുറ്റപ്പെടുത്തി.