വീട്ടിൽ മദ്യശേഖരം കണ്ടെത്തിയ കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ ഒരു ദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്ന് തന്നെ ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എക്സൈസിന്റെ നീക്കം. Also Read: ആന്റോയ്ക്കായി വഴിവിട്ട നീക്കങ്ങള്‍; പിന്നില്‍ മുന്‍ കായിക മന്ത്രിയെന്ന് സംശയം
മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ആന്‍റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് എക്സൈസ് കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത മദ്യം എവിടെനിന്നാണ് എത്തിച്ചതെന്നും ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെയാണ് നിർമിച്ചതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം, ആന്‍റോ അഗസ്റ്റിനെ മാധ്യമങ്ങൾക്ക് മുന്നിൽ വലിച്ചിഴയ്ക്കുകയാണെന്ന് പ്രതിഭാഗം ആരോപിച്ചു. നാല് ദിവസത്തെ എക്സൈസ് കസ്റ്റഡി ആവശ്യത്തെയും പ്രതിഭാഗം എതിർത്തു. എന്നാൽ, മദ്യം പിടിച്ചെടുത്ത വീട് ആന്റോയുടേതല്ലെന്ന് പ്രതിഭാഗം കോടതിയിൽ ശക്തമായി വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി, ഒടുവിൽ 24 മണിക്കൂർ കസ്റ്റഡി അനുവദിക്കുകയായിരുന്നു
ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് എക്‌സൈസിന്റെ നിർണായക നീക്കം. കോടതിയിൽ നിന്നിറക്കിയ പ്രതിയെ മദ്യം പിടിച്ചെടുത്ത വാഴവറ്റയിലെ വീട്ടിലെത്തിച്ച് എക്‌സൈസ് സംഘം ഇന്ന് തന്നെ തെളിവെടുപ്പ് നടത്തും.