ചാവക്കാട്ട് സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ മൂന്നു മാസം ഗർഭിണിയായ കോളജ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു. തെക്കാഞ്ചേരി പുഴങ്കര ഇല്ലത്ത് ജലീലിന്റെ മകളും എൽഎഫ് കോളജ് വിദ്യാർഥിനിയുമായ ഫാത്തിമയ്ക്കാണ് (20) അപകടത്തിൽ പരുക്കേറ്റത്. രാവിലെ എട്ടരയോടെ ചാവക്കാട് തെക്കേ ബൈപ്പാസിന് സമീപത്തുവച്ചായിരുന്നു അപകടം. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സ്വകാര്യ ബസിന്റെ വശത്ത് നിൽക്കുകയായിരുന്ന ഫാത്തിമ, ബസ് വളവുതിരിയുന്നതിനിടെ നിയന്ത്രണം വിട്ട് തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.
അപകടത്തിനു പിന്നാലെ നാട്ടുകാർ ചേർന്ന് വിദ്യാർഥിനിയെ ഉടനടി ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഫാത്തിമയ്ക്ക് ഗുരുതരമായ പരുക്കുകളോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി.