ജീവിതത്തിൽ ഒരു പെണ്ണിനോടും പ്രണയം തോന്നിയിട്ടില്ലെന്ന് എം.എന്‍. കാരശേരി. സൗന്ദര്യത്തെയും പ്രകൃതിയെയും മൃഗങ്ങളെയും കാണാൻ ഏറെ ഇഷ്ടമാണെങ്കിലും വ്യക്തിപരമായ പ്രണയാനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും കാരശേരി നേരേചൊവ്വേയില്‍ പറയുന്നു. പ്രണയത്തിന്റെ അനുഭവം ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ ഒന്നാണെന്ന് സമ്മതിക്കുമ്പോഴും, അതിനെ വളരെ തമാശരൂപേണയാണ് അദ്ദേഹം കാണുന്നത്.
താന്‍ ഒരു സൗന്ദര്യാരാധകനാണെന്നും കാണാന്‍ ഭംഗിയുള്ള ആണുങ്ങളെയും പെണ്ണുങ്ങളെയുമൊക്കെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. നല്ല മൃഗങ്ങളെ കാണാൻ ഇഷ്ടമാണ്, പ്രകൃതി വളരെ ഇഷ്ടമാണ്. നല്ലൊരു തെങ്ങ്, നല്ലൊരു മാവ്, നല്ലൊരു പുഴ, നല്ലൊരു വെള്ളച്ചാട്ടമൊക്കെ വളരെ കൗതുകമുള്ളവയാണ്. കടൽത്തീരത്ത് പോയിരിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. തന്റെ ഫെയ്സ്ബുക്ക് പേജിൽ കൂടുതലും ഷെയർ ചെയ്യാറുള്ളത് പ്രകൃതിയെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും തന്നെയാണെന്നും എം.എന്‍. കാരശേരി പറയുന്നു.
‘പക്ഷേ, ഒരു പെണ്ണിനെ കണ്ട് പ്രണയം തോന്നുക എന്നുള്ളത് സൗന്ദര്യം കൊണ്ട് മാത്രമല്ലല്ലോ. പിന്നെഞാൻ പഠിച്ച ക്ലാസിലും കോളേജിലുമൊന്നും, ഇത് കേട്ടാൽ വലിയ പ്രശ്നമാവും, എന്നെ ആകർഷിക്കുന്ന സുന്ദരികളൊന്നും ഉണ്ടായിരുന്നില്ല. എന്റെ കൂടെ പഠിച്ച പലരും ഇത് കാണാനിടയുണ്ട്. അവരൊക്കെ നല്ല ആളുകളാണ്–’ കാരശേരിയുടെ വാക്കുകള്‍
ഒരു വ്യക്തിത്വത്തോട് ആദരവ് തോന്നിയാലാണ് പ്രണയമുണ്ടാവുകയെന്നും കാരശേരി പറയുന്നു. തന്റെ കൂടെ പഠിച്ച ദയാനന്ദനുമായും കൂടെ ജോലി ചെയ്യുന്ന കെ.സി. നാരായണനുമായും തനിക്കേറെ ബന്ധമുണ്ടെന്നും എല്ലാ ദിവസവും വിളിച്ച് സംസാരിക്കുന്ന തരത്തില്‍ അടുപ്പമുണ്ടെന്നും കാരശേരി പറയുന്നു. എന്നാല്‍ അങ്ങനെ ഒരു ബന്ധം ഒരു സ്ത്രീയോട് തോന്നേണ്ട തരത്തില്‍ ഒരു സ്ത്രീയും തന്റെ മുൻപിൽ വന്നിട്ടില്ലെന്നും താന്‍ ഒരു സ്ത്രീയുടെ മുൻപിലും അങ്ങനെ ഒരു ആളായിട്ട് നിന്നിട്ടില്ലെന്നും കാരശേരി തുറന്നുപറയുന്നു. ‘ബുദ്ധിജീവികളൊന്നും പെണ്ണുങ്ങളുടെ പിന്നാലെ നടക്കൂലെന്നും, പെണ്ണുങ്ങൾക്ക് ബുദ്ധിജീവികളുടെ പിന്നാലെ പോകുന്ന പണിയില്ലെന്നും ഫെയ്സ്ബുക്കില്‍ വന്ന ഒരു കമന്റ് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.