ഹോസ്റ്റൽ സമയപരിധി കഴിഞ്ഞ് അരമണിക്കൂർ വൈകിയെത്തിയെന്ന കാരണത്താൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളജ് ഗേറ്റിനു മുന്നിൽ അമ്മയും മകളും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കുന്നുകര എംഇഎസ് എൻജിനീയറിങ് കോളജ് ഹോസ്റ്റലിനു മുന്നിലാണ് തൃശൂർ സ്വദേശിയായ വിദ്യാർഥിനി പ്രീതിയും അമ്മ വിജയകുമാരിയും മണിക്കൂറുകളായി പ്രതിഷേധിക്കുന്നത്.
വൈകീട്ട് ആറരയ്ക്കു മുൻപായി വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണമെന്നാണ് മാനേജ്മെന്റ് നിബന്ധനയെങ്കിലും തൃശൂരിൽനിന്നു സഞ്ചരിച്ചെത്തിയ ഇരുവരും ഏഴു മണിയോടെയാണ് സ്ഥലത്തെത്തിയത്. വിദ്യാർഥിനിയെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ.
വിദ്യാർഥിനിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ചില ആശങ്കകളുണ്ടെന്നും തനിയെ ഹോസ്റ്റലിൽ നിർത്തുമ്പോഴുണ്ടാകുന്ന സുരക്ഷാഭയം കാരണവുമാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് കോളജ് അധികൃതരുടെയും വാർഡന്റെയും വിശദീകരണം. എന്നാൽ വിവരമറിഞ്ഞ് ജനപ്രതിനിധികളും പൊലീസും നാട്ടുകാരും സ്ഥലത്തെത്തി നടത്തിയ അനുനയ ശ്രമങ്ങൾക്കൊടുവിൽ കുട്ടിയെ പ്രവേശിപ്പിക്കുന്നതിനായി മാതാവിന്റെ ഉത്തരവാദിത്തക്കത്ത് എഴുതി നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, സിംഗിൾ പേരന്റായ തനിക്ക് തൃശൂരിലെ വീട്ടിൽ മറ്റൊരു കുട്ടി കൂടിയുണ്ടെന്നും നിബന്ധനകളടങ്ങിയ കത്ത് എഴുതി നൽകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് വിജയകുമാരി ഇതിനു തയാറായില്ല.
പ്രശ്നപരിഹാരത്തിനായി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് കോളജ് അധികൃതരും മാതാവും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെങ്കിലും മകളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ തണുത്ത നിലത്തു കിടന്നാണ് അമ്മയും മകളും പ്രതിഷേധം തുടരുന്നത്.
മുൻപ് പഠിച്ച വിദ്യാലയങ്ങളിലെയും നാട്ടിലെയും അന്വേഷണങ്ങൾക്കു ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ പൊലീസും പ്രാദേശിക വാർഡ് മെമ്പറും സ്ഥലത്തുണ്ടെങ്കിലും കോളജ് അധികൃതരും മാതാവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ പ്രതിഷേധം തുടരുകയാണ്.