കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് തൊട്ടുപിന്നാലെ ബന്ധുവായ യുവാവും ട്രെയിനു മുന്നിൽ ചാടി മരിച്ചു. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ (21) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. എലിമുള്ളുംപ്ലാക്കൽ സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ വീണാപ്രകാശ് ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രവീണിന്റെയും മരണം. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്ന പ്രവീണുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നും ഇരുവരുടെയും വിവാഹം ബന്ധുക്കൾ ഉറപ്പിച്ചിരുന്നതായും പറയപ്പെടുന്നു. പെൺകുട്ടിക്ക് 17 വയസ്സായിരുന്നു പ്രായം. 18 വയസ്സായ ശേഷം വിവാഹം എന്നായിരുന്നു ധാരണ. ഇവർ തമ്മിലുണ്ടായ തർക്കം ആകാം ആത്മഹത്യകളിലേക്ക് നയിച്ചത് എന്നാണ് നിഗമനം.
പോസ്റ്റ്മോർട്ടത്തിന് ശേഷം വീണാപ്രകാശിന്റെ മൃതദേഹം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലെ വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി പഠിച്ച സ്കൂളിൽ പൊതുദർശനം നടത്തി. എറണാകുളത്തുള്ള പ്രവീണിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ കൊച്ചിയിൽ ഉണ്ട്. മരിച്ച പെൺകുട്ടി പഠനത്തിൽ സമർഥ ആയിരുന്നുവെന്ന് പഞ്ചായത്തംഗം പറഞ്ഞു.