ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് സസ്‌പെൻഷനിൽ കഴിയുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് തിരുവനന്തപുരം വർക്കല പോലീസ് സ്റ്റേഷൻ മാതൃകാ സ്റ്റേഷനാക്കി മാറ്റുന്നതിനുള്ള മേൽനോട്ട ചുമതല നൽകി ഡി.ജി.പിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരു ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയുടെ മാതൃകാ പോലീസ് സ്റ്റേഷൻ പദ്ധതിയിൽ ചുമതല നൽകിയത് സേനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്‍റെ പദ്ധതിപ്രകാരം കേരളത്തിലെ തിരഞ്ഞെടുത്ത അറുപതോളം പോലീസ് സ്റ്റേഷനുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. ഇതിനായി പത്തുവർഷത്തിലധികം സർവീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ഓരോ സ്റ്റേഷന്റെയും ചുമതല (ദത്തെടുക്കൽ മാതൃകയിൽ) നൽകാൻ തീരുമാനിച്ചിരുന്നു. മനോജ് എബ്രഹാമിന് വട്ടിയൂർക്കാവ്, യോഗേഷ് ഗുപ്തയ്ക്ക് തമ്പാനൂർ സ്റ്റേഷനുകളുടെ ചുമതലയാണുള്ളത്. Also Read: 'മോദി ജി, നിങ്ങൾ എന്‍റെ ജീവിതം നരകതുല്യമാക്കി, എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല'; വിഡിയോയുമായി 15 കാരി.
ഇതിന്‍റെ ഭാഗമായാണ് സസ്‌പെൻഷനിലായതാണെങ്കിലും സർവീസിൽ തുടരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ എം.ആർ. അജിത് കുമാറിനും വർക്കല സ്റ്റേഷന്‍റെ ചുമതല നൽകേണ്ടി വന്നതെന്നാണ് പോലീസ് ആസ്ഥാനത്തു നിന്നുള്ള അനൗദ്യോഗിക വിശദീകരണം. അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നടക്കമുള്ള കണ്ടെത്തലുകളെ തുടർന്ന് നടപടി നേരിടുന്ന ഉദ്യോഗസ്ഥന് ഇത്തരം ചുമതല നൽകിയത് ഉചിതമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. സസ്‌പെൻഷൻ കാലയളവ് നീണ്ടുപോവുകയാണെങ്കിൽ മറ്റൊരാൾക്ക് ചുമതല മാറ്റിക്കൊടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്തായാലും , സർക്കാരോ ആഭ്യന്തര വകുപ്പോ ഈ ഉത്തരവിൽ തിരുത്തൽ വരുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.