കണ്ണൂർ സർവകലാശാലയിൽ ഐഷി ഘോഷ് പങ്കെടുത്ത ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി തർക്കം. സെമിനാർ ഹാൾ തള്ളിത്തുറന്ന എസ്എഫ്ഐ പ്രവർത്തകർ ഷീ ഫെസ്റ്റ് നടത്തി. സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വൈസ് ചാൻസിലർ അനുമതി നിഷേധിച്ചതെന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. വിദ്യാർഥികളോട് വിശദീകരണം തേടാനാണ് സർവകലാശാലയുടെ തീരുമാനം.
ഷീ ഫെസ്റ്റിന്‍റെ ഭാഗമായി പാലയാട് ക്യാംപസിൽ നടത്തിയ പരിപാടിയിലേക്കായിരുന്നു എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ലോഷിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. സെമിനാർ ഹാളിൽ നിശ്ചയിച്ചിരുന്ന പരിപാടിവിസിയെയോ റജിസ്ട്രാറെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് പറഞ്ഞ് ക്യാംപസ് ഡയറക്ടർ അനുമതി നിഷേധിച്ചു. ഇന്നലെ വൈകിയാണ് യൂണിയൻ ഭാരവാഹികൾക്ക് ക്യാംപസ് ഡയറക്ടറുടെ അറിയിപ്പ് കിട്ടിയത്. എന്ത് വന്നാലും ഷീ ഫെസ്റ്റ് നടത്തുമന്ന് എസ്എഫ്ഐയും പ്രഖ്യാപിച്ചു. രാവിലെ ക്യാംപസിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയും ഫലം കണ്ടില്ല. ഇതോടെ സെമിനാർ ഹാൾ തള്ളിത്തുറന്ന് എസ്എഫ്ഐ പ്രവർത്തകർ അകത്ത് കയറി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ ജന്തർ മന്തറിൽ നടന്ന സമരത്തിന്‍റെ ഭാഗമായിരുന്ന ഐഷി ഘോഷിന് വിലക്ക് കൽപ്പിച്ചത് വിസിയുടെ സംഘപരിവാർ മനസെന്ന് എസ്എഫ്ഐ ആരോപിച്ചു. അനുമതിയില്ലാതെ നടത്തിയ പരിപാടിക്ക് നേതൃത്വം നൽകിയവരിൽ നിന്ന് വിശദീകരണം തേടാനാണ് സർവകലാശാലയുടെ തീരുമാനം.