kanjikode-coach-factory

പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചതോടെ, ഏറ്റെടുത്ത 236 ഏക്കര്‍ ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം. ഭൂമി സംസ്ഥാനത്തിന് കൈമാറുകയോ, കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി റെയില്‍വേയുടെ പദ്ധതിക്ക് ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

കോട്ട മൈതാനത്തു നടന്ന ചടങ്ങില്‍ 2012 ഫെബ്രുവരി 21ന് അന്നത്തെ റെയില്‍വേ മന്ത്രി തറക്കില്ലിട്ട കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്ന സ്വപ്നം പൂര്‍ണമായി പൊലിഞ്ഞു. സംസ്ഥാനം ഏറ്റെടുത്ത് നല്‍കിയ 236 ഏക്കര്‍ ഭൂമി ഇനി എന്തുചെയ്യുമെന്നാണ് ചോദ്യം. ഈ സ്ഥലം റെയില്‍വേ മതിലുകെട്ടി തിരിച്ചെങ്കിലും അവിടം കാടുകയറി. സ്ഥലം കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. 

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി വരുന്നതോടെ റെയില്‍വേയുമായി സഹകരിച്ച് ഇവിടെ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിന് താത്പര്യമുണ്ട്. ലോജിസ്റ്റിക് ഹബ് ഉള്‍പ്പെടയുള്ള പദ്ധതികള്‍ക്ക് യോജിച്ചതാണ് ഭൂമി.

ഭൂമി തിരികെ ലഭിക്കുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും കേന്ദ്രത്തിന് അനുകൂല നിലപാടല്ല. കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസിനായി ഈ ഭൂമി പരിഗണിക്കണമെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എയിംസ് പാലാക്കാടിന് ലഭിക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

സംസ്ഥാനത്ത് വന്‍തോതിലുള്ള ഭൂമി ഏറ്റെടുക്കലിന് വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ഈ ഭൂമി ഫലപ്രദമായി വിനിയോഗിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

ENGLISH SUMMARY:

Kanjikode Railway Coach Factory land, originally intended for a significant railway project, remains unused, prompting calls for its effective utilization. This 236-acre plot in Palakkad, acquired by the state, is now being considered for various industrial and developmental purposes, including integration into the Kochi-Bengaluru industrial corridor or potential use for an AIIMS facility.