സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയത്. ഈ ജില്ലകളില്‍ തീവ്രമഴക്കും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. നാലു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലര്‍ട്ടാണ്. എട്ടാംതീയതി വരെ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കും. നാളെ ഒന്‍പതു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കി. അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കരമന, പമ്പ, കരുവന്നൂര്‍, ഗായത്രി പുഴകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്, ഒഴുക്കിന്‍റെ വേഗത എന്നിവ കണക്കിലെടുത്താണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് മഴക്കലിയിൽ ഇതുവരെ 24 ജീവനുകൾ പൊലിഞ്ഞു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയില്‍ കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ചെറുപുഴ കര്യങ്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം പുളിങ്ങോം പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. Also Read: തിരുവല്ലയിലും അപ്പർ കുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷം; കോട്ടയത്ത് മഴയ്ക്ക് ശമനം
കോട്ടയത്ത് ഇടവിട്ട് മഴ തുടരുന്നു. പാലായിൽ മീനച്ചിലാറിലെ ജലനിരപ്പ് താഴന്നെങ്കിലും കോട്ടയം നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മിക്ക റോഡുകളിലും ഗതാഗതം തടസ്സമുണ്ട്. എൻഡിആർഎഫ് സംഘവും അഗ്നിരക്ഷാസേനയും ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നത് തുടരുകയാണ്.
വെള്ളം കയറിയതോടെ തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും ദുരിതാശ്വാസ ക്യാംപുകൾ മറ്റിടങ്ങളിലേക്ക് മാറ്റി. വസ്ത്രങ്ങൾ ഉൾപ്പെടെ തിരുവല്ലയിലേക്ക് കൂടുതൽ സഹായം വേണമെന്ന് എംഎൽഎ വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു. ചെങ്ങന്നൂർ പാണ്ടനാട് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.