ശക്തമായ മഴയില്‍ പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ വീട് തകര്‍ന്നുവീണു. അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. നീരൊഴുക്ക് ശക്തമായതോടെ, മംഗലംഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. നെല്ലിയാമ്പതി ഉള്‍പ്പെടെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം പൂര്‍ണമായി നിരോധിച്ചു.

പാലക്കാട് ടൗണിലെ പുതുപ്പള്ളിത്തെരുവില്‍ രാവിലെ ഏഴരയോടെ ആണ് വീട് തകര്‍ന്നുവീണത്. ശക്തമായ മഴയില്‍ ഷാഹുല്‍ ഹമീദിന്‍റെ ഓടുവീടിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ശബ്ദം കേട്ട് പിന്‍വശത്തൂകൂടി ഓടിമാറിയതുകൊണ്ടാണ് അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത്. ഇവരുടെ സ്കൂട്ടറും മണ്ണിനടിയില്‍പെട്ടു.

രാത്രി മുതല്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണാര്‍ക്കാട് അലനല്ലൂര്‍ കണ്ണംകുണ്ട് പാലത്തില്‍ വെള്ളംകയറി. ആലത്തൂര്‍ എടാംപറമ്പ് പാലത്തിലും വെള്ളക്കെട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് മംഗലംഡാമിന്‍റെ ആറ്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രി‍ഡ്ജിന്‍റെ 20 ഷട്ടറുകള്‍ തുറന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെല്ലിയാമ്പതി ഉള്‍പ്പടെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരം പൂര്‍ണമായി നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ENGLISH SUMMARY:

Heavy downpours in Palakkad caused a sudden house collapse in Puduppallitheruvu, where a five-member family miraculously escaped unhurt. In response to rising water levels in catchment areas, authorities opened the spillway shutters of the Mangalam Dam and regulators at Velliyankallu. Furthermore, the district administration has imposed a complete ban on tourism to hilly regions, including Nelliyampathy. Emergency measures and flood alerts remain strictly in place across vulnerable areas as torrential rains persist.