മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'വൈകിട്ട് ആറ് മണി വരെ ആറ് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആറു പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വിവിധ സേനാവിഭാഗങ്ങള്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നു. സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1465 പേര്‍ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തയിട്ടുണ്ട്. 17 വീടുകള്‍ പൂര്‍ണമായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
രാവിലെ കനത്ത മഴ പെയ്ത മേഖലകളില്‍ വൈകുന്നേരത്തോടെ മഴ കുറഞ്ഞത് ആശ്വാസമാണ്. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മേഖലയില്‍ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയില്‍ 177 മില്ലി മീറ്റര്‍ മഴ പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.ഏത് ആവശ്യത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും'. – മുഖ്യമന്ത്രി വ്യക്തമാക്കി.