കേരളത്തെ നടുക്കിയ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം നാളെ വിധി പറയും. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. 2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ഫെബ്രുവരി 19-ന് സമരം ഒഴിപ്പിക്കാൻ പൊലീസ് നടപടി സ്വീകരിച്ചതോടെ സംഘർഷം രൂക്ഷമായി.
ലാത്തിച്ചാർജും ടിയർ ഗ്യാസും പ്രയോഗിച്ച പൊലീസിനെതിരെ സമരക്കാർ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചു. സംഘർഷത്തിനിടെ ആദിവാസി യുവാവ് ജോഗിയും പൊലീസുകാരനായ വിനോദും കൊല്ലപ്പെട്ടു. പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വരുന്നത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഒന്‍പത് കേസുകളിൽ ആറെണ്ണം നേരത്തെ പിൻവലിച്ചിരുന്നു. ശേഷിക്കുന്ന കേസുകളിൽ നിയമനടപടികൾ തുടരുകയാണ്.
ആകെ 57 പ്രതികളിൽ 15 പേർ വിചാരണക്കിടെ മരിച്ചു. എം. ഗീതാനന്ദനാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായ അശോകൻ മരണപ്പെട്ടു. ഹരിദാസനാണ് മൂന്നാം പ്രതി. കൊലപാതകം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ഒടുവിൽ സി.ബി.ഐക്കും കൈമാറുകയായിരുന്നു. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയായത്.