തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ അഴിമതി കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം. കരാർ പ്രകാരം ലഭിച്ച തുകയിൽ നിന്ന് നാല് കോടി രൂപ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പ്രളയബാധിതർക്കായി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റും ആശുപത്രി സമുച്ചയവും നിർമിക്കുന്നതിനുള്ള കരാർ കൊച്ചി സ്വദേശിയായ സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാക് ബിൽഡേഴ്സിനും സെയിൻ വെഞ്ച്വേഴ്സ് കമ്പനിക്കും നൽകിയതിൽ വൻ ക്രമക്കേടുകൾ നടന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയും സെയിൻ വെഞ്ച്വേഴ്സ് രണ്ടാം പ്രതിയും ലൈഫ് മിഷൻ മൂന്നാം പ്രതിയുമാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, മുൻ യു.എ.ഇ കോൺസുലേറ്റ് പി.ആർ.ഒ സരിത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ സഹായമായി ലഭിച്ച 21 കോടി രൂപയിൽ നിന്ന് നാല് കോടി രൂപ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. കരാറുകാരനായ സന്തോഷ് ഈപ്പൻ അഞ്ച് കോടി രൂപ ലാഭവിഹിതമായി വകമാറ്റിയതായും കുറ്റപത്രത്തിൽ പറയുന്നു. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനും മുൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനുമെതിരായ അന്വേഷണം തുടരുകയാണ്.