ആലുവയിൽ നിന്ന് കാണാതായ 12-കാരിയെ കണ്ടെത്തിയ കേസിലെ പ്രതി അഭിജിത്ത് മുൻപ് ലഹരിക്കേസിൽ അറസ്റ്റിലായിട്ടുള്ളയാളാണെന്ന് പൊലീസ്. പെൺകുട്ടിയുമായി ഡൽഹിയിലേക്ക് പോകാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2023-ൽ ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത ലഹരിക്കേസിലെ പ്രതിയാണ് അഭിജിത്ത്. നിസാമുദ്ദീൻ എക്സ്പ്രസിൽ പെൺകുട്ടിയുമായി ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. യാത്രയ്ക്ക് സഹായം നൽകിയ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.
ഏകദേശം 3,000 കിലോമീറ്റർ യാത്ര ചെയ്ത് അന്വേഷണ സംഘം ഇന്ന് രാവിലെ 10.45-ഓടെ പെൺകുട്ടിയെയും പ്രതിയെയും ആലുവയിൽ എത്തിച്ചു. ശനിയാഴ്ച രാത്രി നോട്ടുബുക്ക് വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് അഭിജിത്തിനൊപ്പം ഡൽഹിയിലേക്ക് പോകുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ആലുവ പൊലീസ് പൂനെ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനായതെന്ന് അന്വേഷണസംഘം അറിയിച്ചു.