അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഡി.എം.ആർ.സി നൽകിയ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വിദഗ്ധസമിതി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പാരിസ്ഥിതിക പഠനമോ, സാമ്പത്തിക വശങ്ങളോ, ചരക്കുനീക്കത്തിനുള്ള സാധ്യതയോ ഇതിൽ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കെ-റെയിൽ പദ്ധതിയിൽ ഉണ്ടായതുപോലെയുള്ള പിഴവുകൾ ആവർത്തിക്കരുത്. അതിനാൽ, ഡി.പി.ആർ തയ്യാറാക്കുന്നതിന് മുൻപ് പരിസ്ഥിതി, സാമ്പത്തികം, യാത്രക്കാരുടെ എണ്ണം തുടങ്ങിയവ വിശദമായി പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ പ്രാരംഭ നടപടികളോ ഭൂമി ഏറ്റെടുക്കലോ പാടില്ലെന്നും കമ്മിറ്റി നിർദ്ദേശിച്ചു.
പ്ലീഡർ നിയമനത്തിൽ ഉയർന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളി. പ്ലീഡർമാരെ നിയമിക്കുന്നത് കെ.എസ്.യു കമ്മിറ്റിയല്ലെന്നും, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നൽകിയ ശുപാർശ പട്ടികയിൽ നിന്നാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ രണ്ടുപേരും ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ നടപടിക്രമങ്ങൾ (Procedure) കൃത്യമായി പാലിക്കേണ്ടതുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ നടപടിയെടുത്താൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കും. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം തീരുമാനമെടുക്കും. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ ഹനിക്കുന്ന ഒരു തീരുമാനവും സർക്കാർ എടുക്കില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ സർക്കാർ വിഴിഞ്ഞം കരാറിൽ വരുത്തിയ ഭേദഗതികൾ വഴിയുണ്ടാക്കിയ നഷ്ടങ്ങളെയും പിഴ ഒഴിവാക്കി കൊടുത്തതിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക്, താൻ ഒളിച്ചല്ല കണ്ടതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പിണറായി വിജയൻ ആർ.എസ്.എസ് നേതാക്കളെ പത്രക്കാരെ ഒഴിവാക്കി രഹസ്യമായി കണ്ടതുപോലെയല്ല, പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും കാണാൻ പാകത്തിൽ പരസ്യമായാണ് താൻ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിവേദനം നൽകാൻ എത്തിയവരെ കാണാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വകുപ്പുകൾ തമ്മിലുള്ള പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും പദ്ധതികൾ വേഗത്തിലാക്കുന്നതിനുമായി 'ബിസിനസ് പോളിസി ആൻഡ് റീ-അറേഞ്ച്മെന്റ് സെൽ' എന്ന സംവിധാനം സർക്കാർ രൂപീകരിക്കുന്നു. പദ്ധതികൾ വൈകുന്നത് ഖജനാവിന് നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.