മണ്ണിടിച്ചിലിനെ തുടർന്ന് ദുരന്തമുണ്ടായ മേപ്പാടി കള്ളാടി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മേപ്പാടി വിംസ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചുവെന്ന് അദ്ദേഹം വിഡിയോ പങ്കിട്ടുകൊണ്ട് ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലെത്തി നേരിൽ കണ്ടു. അവരുടെ പ്രയാസങ്ങൾ നേരിട്ട് കേൾക്കുകയും അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. സിപിഎം നേതാക്കളായ എംവി ഗോവിന്ദൻ മാസ്റ്റർ, എംവി ജയരാജൻ, കെ റഫീഖ്, സികെ ശശീന്ദ്രൻ മന്ത്രിമാരായ എപി അനിൽകുമാർ, ടി സിദ്ധിക്ക് എന്നിവരും എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന സുരക്ഷാ സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ള എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. '– പിണറായി കുറിച്ചു.
പ്രതിപക്ഷനേതാവ് പിണറായി വിജയനൊപ്പം വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ചതിന്‍റെ വിശദാംശങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഫെയ്സ്ബുക്കില്‍ പങ്കിട്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലവും സമീപത്ത്, കാണാതായവർക്കായി തെരച്ചിൽനടക്കുന്ന മീനാക്ഷിപ്പുഴയുടെ പ്രദേശവും സന്ദർശിച്ചുവെന്ന് അദ്ദേഹം കുറിച്ചു.
'രക്ഷാപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു. മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അൻപതോളം കുടുംബങ്ങളാണുള്ളത്. അവരെയും എസ്റ്റേറ്റിലെ തൊഴിലാളികളെയും പ്രദേശവാസികളെയും കണ്ടു സംസാരിച്ചു. ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ട ബൽരാജ്- കൂടമ്മാൾ ദമ്പതികളെയും കണ്ട് സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ, വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു'. – എംവി ഗോവിന്ദന്‍ കുറിച്ചു.