ഭൂട്ടാൻ ആഡംബര വാഹന കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം ഇന്നലെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ദുൽഖറിന്റെ മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ ഏഴുമണിക്കൂർ നീണ്ടു. ദുൽഖറിന്റെ ഉടമസ്‌ഥതയിലുള്ള 4 വാഹനങ്ങൾ നേരത്തെ ഓപ്പറേഷൻ നുമ്ഖോറിന്റെ ഭാഗമായി കസ്‌റ്റംസ് പിടിച്ചെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്ന് കസ്‌റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി. വാഹനങ്ങൾ ആരിൽ നിന്ന് വാങ്ങി, എങ്ങനെയാണ് വാങ്ങിയത്, ഇതിൻ്റെ പണിടപാടുകൾ തുടങ്ങിയ കാര്യങ്ങളായിരുന്നു ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടത്. നിയമപരമായ മാർഗത്തിൽ കൂടിയാണ് വാഹനങ്ങൾ വാങ്ങിയതെന്നാണ് ദുൽഖർ മൊഴി നൽകിയത് എന്നാണ് വിവരം.
ഭൂട്ടാനിൽ നിന്ന് കൊണ്ടുവന്ന വാഹനങ്ങളാണെന്ന് തനിക്ക് അറിവില്ലെന്നും ദുൽഖർ വ്യക്‌തമാക്കി. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ തന്നെ ദുൽഖർ കസ്‌റ്റംസിന് സമർപ്പിച്ചിരുന്നു.