ps-prasanth-03

ശബരിമല സ്വര്‍ണക്കൊള്ളയില്‍‌ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തും പ്രതിയാകും. പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കോടതിയില്‍. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. 2025ലെ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലാണ് പ്രശാന്തിനെതിരെ തെളിവുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രശാന്തിന്റെ വിശ്വാസം പിടിച്ചുപറ്റി. ബോര്‍ഡ് മുന്‍അംഗം അജികുമാറിനും തന്ത്രി കണ്ഠര് രാജീവര്‍ക്കു  മെതിരെ തെളിവുണ്ടെന്നും ഇടക്കാല ഉത്തരവില്‍ അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, SIT തീരുമാനം രാഷ്ട്രീയ പ്രേരിതം എന്നാണ് പി.എസ്. പ്രശാന്തിന്‍റെ പ്രതികരണം.പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചനയും മുഖ്യമന്ത്രിയുടെ താല്‍പര്യവുമുണ്ട്. 2025ല്‍ ശില്‍പങ്ങള്‍ അഴിച്ചെടുത്തത് വിഡിയോ എടുത്തിരുന്നു.കോടതിയെ അറിയിക്കണമെന്ന് അറിഞ്ഞത് അഴിച്ചശേഷമാണ്. പാളി‌‌കള്‍ പോറ്റിയുടെ കയ്യില്‍ കൊടുത്തുവിട്ടില്ലെന്നും പ്രശാന്ത് വിശദീകരിച്ചു.  

ദ്വാരപാലക ശിൽപത്തിനു പിന്നാലെ കട്ടിളപ്പാളിയും വാതിലും ഇളക്കി പണിനടത്താൻ പി.എസ്.പ്രശാന്ത് പ്രസിഡന്റായിരുന്ന 2025ലെ ദേവസ്വം ബോർഡ് പദ്ധതിയിട്ടു.   സ്പെഷൽ കമ്മിഷണറെ അറിയിക്കാതെ ദ്വാരപാലക ശിൽപം അഴിച്ചു സ്വർണം പൂശാനായി ചെന്നൈ സ്മാർട് ക്രിയേഷൻസിൽ കൊടുത്തുവിട്ട വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെയാണു ദേവസ്വം ബോർഡ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഇതിനായി ഹൈക്കോടതിയുടെ അനുമതിക്കായി അപേക്ഷ നൽകാനും ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടായി. 

വാതിലിന്റെ ഏതാനും സ്ക്രൂ ഇളകിയതു കാരണം ചേർത്ത് അടയ്ക്കുമ്പോൾ വിടവ് ഉള്ളതിനാൽ പാറ്റ, എലി എന്നിവ ഉള്ളിൽ കയറാനുള്ള സാധ്യതയുണ്ടെന്നു പറഞ്ഞാണ് അറ്റകുറ്റപ്പണി നടത്താൻ പദ്ധതിയിട്ടത്. ശിൽപിയെ വരുത്തി വാതിൽ ഇളക്കി നോക്കിയാലേ തകരാർ മനസ്സിലാക്കാൻ  കഴിയുകയുള്ളുവെന്നുമായിരുന്നു ബോർഡിൽ ഉയർന്ന വാദം. അടുത്തിടെ മരിച്ച, കേസിലെ പ്രതിയും ഡപ്യൂട്ടി ദേവസ്വം കമ്മിഷണറുമായിരുന്ന മുരാരി ബാബുവാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ബോർഡിൽ സമർപ്പിച്ചത്. ദ്വാരപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തിൽ 2025ലെ ബോർഡ് അനാവശ്യ തിടുക്കം കാണിച്ചതായും ഭരണപരമായ വീഴ്ച സംഭവിച്ചതായും ഏതാനും ദിവസം മുൻപ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

സംഭവത്തിൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായ ബോർഡിനെക്കൂടി എസ്ഐടി പ്രതിപ്പട്ടികയിൽ ചേർക്കുന്നുണ്ട്. 9 പേർ പ്രതികളാകുമെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. 2025ലെ ബോർഡിൽ പി.എസ്.പ്രശാന്ത് (സിപിഎം) എ.അജികുമാർ (സിപിഐ), പി.സന്തോഷ് കുമാർ (സിപിഎം) എന്നിവരായിരുന്നു അംഗങ്ങൾ. ഇതിൽ സന്തോഷ് കുമാർ ഇപ്പോഴത്തെ ബോർഡിലെയും അംഗമാണ്.

ENGLISH SUMMARY:

The Special Investigation Team (SIT) has informed the court that it has evidence against former Travancore Devaswom Board President P.S. Prashanth in the Sabarimala gold theft case. The probe alleges his involvement in the transfer of gold plates in 2025 and points to administrative lapses by the then Devaswom Board. The SIT plans to name nine accused, including members of the 2025 Board, as the investigation into the controversial removal and transport of temple gold plates continues.