എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് അത്താണിയിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു. പത്തനംതിട്ട സ്വദേശികളായ കപിൽ, ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തിരിയുന്ന അത്താണി ജങ്ഷനിലെ സിഗ്നലിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.
അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന കപിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.