പാലക്കാട് തൃത്താലയിൽ, തൊഴിൽ തേടിയെത്തിയ ബേക്കറിയിൽ ആദ്യം ദിവസം തന്നെ മോഷണം നടത്തിയ അസം സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. ശുചീകരണ തൊഴിലാളിയായ ഇയാൾ 7500 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
കുമരനല്ലൂർ സ്കൂളിന് മുൻവശത്തുള്ള ബേക്കറിയിലാണ് കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ മോഷണം നടന്നത്. ബേക്കറിയിൽ ശുചീകരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ച അസം തൊഴിലാളി, ആദ്യം ദിവസം തന്നെ കവർച്ചയ്ക്ക് പദ്ധതിയിട്ടു. ബേക്കറിയോട് ചേർന്നുതന്നെ പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനിയുടെ സ്ലൈഡിങ് ഗ്ലാസ്സിന്റെ ലോക്ക് തകർത്താണ് ഇയാൾ അകത്തു കടന്നത്. തുടർന്ന് ബേക്കറിയുടെ മറ്റൊരു ഗ്ലാസ്സിന്റെ ഇടയിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. കൗണ്ടറിലേക്ക് നീങ്ങിയ ഇയാൾ അവിടെ സൂക്ഷിച്ചിരുന്ന 7500 രൂപ കവർന്നു.
രാവിലെ സ്ഥാപന ഉടമ കടയിൽ എത്തിയപ്പോഴാണ് പണം നഷ്ടമായത് അറിയുന്നത്. പരിശോധനയിൽ ഗ്ലാസ് തകർന്നതും ശ്രദ്ധയിൽപ്പെട്ടു. കടയിലെ സിസിടിവിയിൽ ഈ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പരിസരത്തെ കൂടുതൽ CCTV ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. തൃത്താല പൊലീസ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.