ഒളിച്ചുകടത്താത്ത രാഷ്ട്രീയത്തിനൊപ്പം നർമത്തിൽ കൂർപിച്ച സാമൂഹിക വിമർശനവുമാണ് സലിം കുമാറിനെ സമൂഹത്തിന്‍റെ പൊതുധാരയിൽ സമ്മതനാക്കിയത്. അവസാനംവരെ കോൺഗ്രസുകാരനായി തുടർന്നപ്പോഴും സ്ഥാനമാനങ്ങളിൽനിന്ന് സലിംകുമാർ അകന്നുനിന്നു. മുഖ്യമന്ത്രി വിഡി സതീശന് പറവൂരിൽ നൽകിയ പൗരസ്വീകരണമായിരുന്നു സലിം കുമാറിന്‍റെ അവസാന രാഷ്ട്രീയ വേദി.
ജനിച്ചതും വളർന്നതും കോൺഗ്രസ് കുടുംബത്തിലാണെങ്കിലും സലിംകുമാറിന്റെ വീടുള്ള പറവൂർ ചിറ്റാറ്റുകര, മോസ്കോ എന്നാണ് അറിയപ്പെട്ടിരുന്നത്. ആ മോസ്കോയിൽ ചെങ്കൊടിയേന്തിയ സഖാക്കളുടെ സമരജാഥകൾ തീർത്ത ഭയമാണ് തന്നെ കൊൺഗ്രസുകാരനാക്കിയതെന്ന് പറഞ്ഞു സലിം കുമാർ.
പഠനകാലത്തെ കെ.എസ്.യു പ്രവർത്തകനിൽനിന്ന് സിനിമാക്കാരനായപ്പോഴും കെടാത്ത രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഉൾപ്പെടെ യുഡിഎഫ് വേദിയിൽ സജീവമായിരുന്നു സലിം കുമാർ. മെസി കേരളത്തിൽ വരാത്തതിനെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സലിം കുമാർ എൽഡിഎഫിനെ വിമർശിച്ചത് ചിരി പടർത്തി.
ഒടുവിലായി കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെന്ന കമന്റ് പറഞ്ഞത് തന്റെയും നാടായ പറവൂരിലായിരുന്നു. നല്ല കർഷകനുമായിരുന്നു സലിംകുമാർ. പാടത്ത് വിതച്ച പൊക്കാളിയെപ്പോലെ ചേറിലുയർന്ന മനുഷ്യൻ. അത് തന്നെയാണ് സലിമിന്റെ രാഷ്ട്രീയവും.