ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പൂശിയ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നെന്നും സൂചിപ്പിച്ച് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട്. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലോജിക്കല്‍ ലാബിൽ നടത്തിയ എട്ട് സാംപിളുകളുടെ പരിശോധന ഫലമാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചത്. കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും അതിൽ നിന്ന് പൂശിയ സ്വർണം ഉരുക്കിയെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നേരത്തെ വിഎസ്എസി നടത്തിയ പരിശോധനയിൽ കട്ടിലപ്പാളിയിൽ നിന്നും ദ്വാരപാലക ശില്‍പത്തിൽ നിന്നുമായി 1700 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. പുതിയ പരിശോധനാ ഫലം കൊല്ലം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ അനുമതി വാങ്ങി എസ്ഐടി ഉടൻ കുറ്റപത്രം സമർപ്പിക്കും.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിലെ എസ്.ഐ.ടി അന്വേഷണത്തില്‍ തൃപ്തിയിലെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ഹൈക്കോടതിയാണ് എസ്‌ഐടിയെ നിയോഗിച്ചത്. മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ല. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണമായതിനാൽ കോടതിയെ കാര്യങ്ങൾ ധരിപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.