AI Generated Image
തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍വരെ മൂന്നരമണിക്കൂര്‍ കൊണ്ട് എത്തുന്ന അതിവേഗ റയില്‍പാതയുടെ വിവരങ്ങള്‍ പുറത്ത്. പൂജപ്പുരയില്‍ നിന്ന് കണ്ണൂര്‍ മുണ്ടയാട് വരെ 473.3 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 23 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 12 കോച്ചുകള്‍വരെയുള്ള ട്രെയിനുകളാകും സര്‍വീസിന് ഉപയോഗിക്കുക. പിന്നീട് 16 കോച്ചുകള്‍വരെയാക്കാവുന്ന നിലയിലാണ് പ്ലാറ്റ്ഫോമുകള്‍ സജ്ജീകരിക്കുക.
കണ്ണൂര്‍ വിമാനത്താവളത്തെ ബന്ധിപ്പിക്കാന്‍ 10 കിലോമീറ്റർ റോഡ്. തിരുവനന്തപുരത്ത് മാത്രം തുരങ്കം, മറ്റിടങ്ങളില്‍ ആകാശപാത. മണിക്കൂറിൽ 200 കിലോമീറ്റർ പരമാവധി വേഗതയുള്ള ട്രെയിനുകളുടെ സർവീസ് വേഗത 140 കിലോമീറ്ററായിരിക്കും. മൂന്ന് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ റയില്‍പാതയുടെ പ്ലാറ്റ്ഫോമുകള്‍ 16 കോച്ചുകള്‍ വരെ നിര്‍ത്താവുന്ന രീതിയിലായിരിക്കും. തിരക്കേറിയ സമയങ്ങളില്‍ എല്ലാ 20 മിനിറ്റിലും സര്‍വ്വീസുണ്ടാകും. ഒരുദിവസം 54,400 യാത്രക്കാരെ വരെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാം റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും.
ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി.സതീശന് സമർപ്പിച്ച പദ്ധതിരേഖയിലാണ് വിവരങ്ങളുള്ളത്. തിരുവനന്തപുരത്ത് 6.5 കിലോമീറ്റർ തുരങ്കപാതയും ബാക്കി പൂർണ്ണമായും ആകാശപാതയുമായിരിക്കും. അതിനാൽ സിൽവർ ലൈൻ പദ്ധതിയെ അപേക്ഷിച്ച് ഭൂമിയേറ്റെടുക്കലും കുടിയൊഴിപ്പിക്കലും കുറവായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 51 ശതമാനം പങ്കാളിത്തവും 49 ശതമാനം ക്രൗഡ് ഫണ്ടിങ്ങും വഴിയാണ് നിർമ്മാണച്ചെലവ് കണ്ടെത്തുക.
സർക്കാർ അനുമതി ലഭിച്ചാൽ അഞ്ചുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തിയ ശേഷം പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം.