പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരായ കേസ് അട്ടിമറിച്ചതിന്റെ ഉത്തരവാദിത്വം ഓഫീസ് ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കവുമായി എ.ഡി.ജി.പി എം.ആർ അജിത് കുമാർ. അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ് ഐ മാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും തിരുത്തി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. എന്നാൽ കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം.
ഉന്നത ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായിട്ടാണ് ഈ വിശദീകരണം എ.ഡി ജി പി നൽകിയത്. എന്നാൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം എ ഡിജിപിയുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി കൂടി എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഇ
ഇതോടെ ഈ ജീവനക്കാരുടെ മൊഴി നിർണായകമാകും. അതുകൂടി ലഭിച്ച ശേഷമേ എഡിജിപിയുടെ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടിക്ക് നേതൃത്വം നൽകുന്ന എ പി ഷൗക്കത്തലി ഡിജിപിക്ക് നൽകു.