യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച കേസില്‍ പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ക്കെതിരായ തുടരന്വേഷണം രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയാക്കിയേക്കും. ഗണ്‍മാന്‍മാരെ ചോദ്യം ചെയ്യാനും എസ്.ഐ.ടിയുടെ തീരുമാനം. അതിനിടെ കുന്നംകുളത്ത് പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തിലെ പൊലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായി.
കരിങ്കൊടി കാണിച്ചവരുടെ തലതല്ലിപ്പൊട്ടിച്ച ഗണ്‍മാന്‍മാര്‍ക്കെതിരായ അന്വേഷണം എസ്.പി A.P.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ അതിവേഗം തുടങ്ങി. മര്‍ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പിണറായി സര്‍ക്കാരിന്‍റെ കാലത്തെ പൊലീസ് റിപ്പോര്‍ട്ട് എസ്.ഐ.ടി വിളിച്ചുവരുത്തും. അതിലെ പാളിച്ചകളും അട്ടിമറികളും കണ്ടെത്തിയ ശേഷമാവും അന്വേഷണം തുടങ്ങുക. മര്‍ദനമേറ്റ നിലവിലെ ആലപ്പുഴ എം.എല്‍.എ A.D തോമസ് ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത് അവരുടെ കൈവശമുള്ള ചികിത്സാ രേഖകളടക്കമുള്ള തെളിവുകള്‍ ശേഖരിക്കും. ദൃശ്യങ്ങളും ഉറപ്പാക്കിയ ശേഷം ഗണ്‍മാന്‍മാരയ അനില്‍കുമാര്‍, സന്ദീപ് എന്നിവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഒരു മാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശമെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് എസ്.ഐടിയുടെ വിലയിരുത്തല്‍. പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്നതോടെ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്യേണ്ടിവരും. അങ്ങിനെയെങ്കില്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ പിണറായിക്കൊപ്പം ഈ ഗണ്‍മാന്‍മാരുണ്ടാവില്ല.
അതിനിടെ കേരളത്തെ ഞെട്ടിച്ച ഈ മര്‍ദനത്തിലും കടുത്ത നടപടി വേണമെന്ന് മര്‍ദനമേറ്റ സുജിത് ആവശ്യപ്പെട്ടു. മര്‍ദിച്ച പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതല്ലാതെ പിരിച്ചുവിടല്‍ നടപടിയിലേക്ക് പിണറായി സര്‍ക്കാര്‍ കടന്നിരുന്നില്ല.