കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയതിൽ വിശദീകരണവുമായി സിപിഎം നേതാവ് പി. ജയരാജന്‍. കോടതിയിൽ പോകും വഴി യാദൃശ്ചികമായാണ് കൊടുങ്ങല്ലൂരിൽ ഇറങ്ങിയത്. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിരുന്നെന്നും അതിനാലാണ് നേരിട്ട് പോയതെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. അനേകം ആരാധനാലയങ്ങളിൽ താൻ പോയിട്ടുണ്ട്. ഇതൊന്നും ഭക്തിപ്രകടനം അല്ല. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല. ചരിത്രത്തെയും സമൂഹത്തെയും മനസിലാക്കുകയാണ് ലക്ഷ്യം. ക്ഷേത്രത്തിൽ കയറി ദർശനം നടത്തിയില്ല. ആളുകൾ വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു . താൻ ഭക്തനായി എന്നു പറയുന്നവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം, പി.ജയരാജൻ ദർശനത്തിന് വന്നതാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ആളുകൾ ശ്രദ്ധിച്ചതോടെ ദർശനം ഒഴിവാക്കുകയായിരുന്നെന്നും നേതാക്കള്‍ പറയുന്നു. ജയരാജന്‍ ക്ഷേത്രത്തിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപിയാണ് പുറത്തു വിട്ടത്.
എന്നാല്‍ കൊടുങ്ങല്ലൂരിനെ കുറിച്ച് പുസ്തകമെഴുതാനെന്ന് ജയരാജന്‍ വന്നതെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.