പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നേരിയ അയവ് വന്നെങ്കിലും കേരളത്തിലെ കയറ്റുമതി മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള കയറ്റുമതിയുടെ 80 ശതമാനവും കർഷകരിൽ നിന്നുള്ള ഉൽപ്പന്നങ്ങളായതിനാൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മെച്ചപ്പെടുമെന്ന് പ്രതീക്ഷയിലായിരുന്ന കയറ്റുമതിക്കാർക്ക് നിലവിലെ സാഹചര്യം വലിയ തിരിച്ചടിയാണ് നൽകുന്നത്. കൊച്ചിയിൽ നിന്നുള്ള മൊത്തം കയറ്റുമതിയുടെ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ളതാണ്. എന്നാൽ സാധാരണ നടക്കാറുള്ള കപ്പൽ സർവീസുകളുടെ വെറും 30 ശതമാനം മാത്രമാണ് നിലവിലുള്ളത്. 70 ശതമാനത്തോളം സർവീസുകളും മുടങ്ങിയതോടെ ഗൾഫ് വിപണിയിലേക്കുള്ള ചരക്കുനീക്കം പാടേ നിലച്ചു.
പ്രതിസന്ധി കയറ്റുമതിയിൽ മാത്രം ഒതുങ്ങുന്നില്ല. വിദേശത്തു നിന്നുള്ള ഇറക്കുമതിയെയും ഈ സാഹചര്യം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വ്യവസായ ആവശ്യങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കളും വൈകുന്നത് വിപണിയിൽ തിരിച്ചടിയാകുന്നു.