പ്രതിപക്ഷ നേതാവ് അത്ര മോശം പദവിയാണ് എന്ന അഭിപ്രായമാണോ മുൻ മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പരിഹാസവുമായി എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെത്തി മത്സരിച്ച് പരാജയപ്പെട്ട പിവി അന്‍വര്‍. രണ്ടാം തവണ 2021ൽ മുഖ്യമന്ത്രിയാവാൻ പ്രായാധിക്യവും അനാരോഗ്യവും ഒന്നും പിണറായി വിജയന് തടസ്സമായിരുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഞാനല്ലാതെ പിന്നാര് എന്ന് കേരളമൊട്ടാകെ പരസ്യം ചെയ്തപ്പോൾ എൽഡിഎഫ് മൂന്നാമൂഴത്തിലേക്ക് എന്ന് വീമ്പിളക്കിയപ്പോൾ ഭരണം കിട്ടുമായിരുന്നെങ്കിൽ മുഖ്യമന്ത്രിയാവാൻ ഇതേ പിണറായി വിജയന് പ്രായാധിക്യവും അനാരോഗ്യവും തടസ്സമാവുമായിരുന്നില്ല.
പ്രതിപക്ഷ നേതാവ് അത്ര മോശം പദവിയാണോ?. എത്ര മഹാരഥന്മാർ ഇരുന്ന സ്ഥാനമാണത്. സഖാവ് എ കെ ജി പോലും ഇന്ത്യയിലെ ആദ്യ സർക്കാറിന്റെ അനൗദ്യോഗികമാണെങ്കിലും പ്രതിപക്ഷ നേതാവ് എന്നല്ലേ അറിയപ്പെട്ടിട്ടുള്ളത്.
മറ്റൊരു കാര്യം കൂടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നു ദിവസം കഴിഞ്ഞിട്ടും ഇന്നുവരെ കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി കേരളത്തിലെ വോട്ടർമാരോട് നന്ദിപറഞ്ഞ് ഒരു സോഷ്യൽ മീഡിയ പോസ്റ്റു പോലും ഇട്ടിട്ടില്ല. ഈ ഈ ഗവൺമെന്റിനു വേണ്ടി രാവും പകലുമില്ലാതെ പണിയെടുത്ത് നാട്ടിലെ സാധാരണക്കാരായ സഖാക്കളോട് എന്ത് കടപ്പാടാണ് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ പിണറായി വിജയന് ഉള്ളത്'.– പിവി അന്‍വര്‍ ചോദിക്കുന്നു.