ചിത്രം: അഭിജിത്ത് രവി | മനോരമ (ഫയല്‍)
സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരും. പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ചൂട് 39.9 ഡിഗ്രി സെല്‍സ്യസാണ്. കൊല്ലത്ത് 37.6. കണ്ണൂരില്‍ 37.2 ഡിഗ്രി സെല്‍സ്യസ് എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്. ഇന്നു മുതല്‍ സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ കിട്ടാനും ഇടയുണ്ട്. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് മാത്രമല്ല, ഡൽഹിയിലും ഉത്തരേന്ത്യയിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ഹരിയാന, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരും. മഹാരാഷ്ട്രയിലെ അകോലയിൽ ഇന്നലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 46.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗത്തിന് ആശ്വാസമായാണ് മഴ എത്തുന്നത്.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയര്‍ന്നുതന്നെ തുടരുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കെഎസ്ഇബിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് വീണ്ടും ചേരും. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാര്‍ സംബന്ധിച്ച് തീരുമാനമാകാത്തതിനെത്തുടര്‍ന്നാണിത്. പവര്‍ എക്സ്ചേഞ്ചില്‍ ഒരുയൂണിറ്റ് വൈദ്യുതിക്ക് 20 രൂപവരെ ഉയര്‍ന്നു. മേയ് 15 വരെ യൂണിറ്റിന് പരമാവധി 10 രൂപയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്. ഊര്‍ജ സെക്രട്ടറിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര പൂളില്‍നിന്ന് 150 മെഗാവാട്ട് ലഭ്യമാക്കാനുള്ള സാധ്യതയും ആരായും.